പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഏകദേശം 1.1 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സാങ്കേതികവിദ്യകളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് വിവിധ ഏറ്റെടുക്കല്‍ നിര്‍ദേശങ്ങള്‍ക്ക് ഭരണപരമായ അനുമതി നല്‍കിയത്. ഏറ്റവും ശ്രദ്ധേയമായത്, അംഗീകാരം ലഭിച്ച സംഭരണത്തിന്റെ ഏകദേശം 98 ശതമാനവും ഇന്ത്യന്‍ വ്യവസായങ്ങളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രതിരോധ മേഖലയിലെ ആത്മനിര്‍ഭാരതയ്‌ക്കും ആഭ്യന്തര പ്രതിരോധ വ്യവസായത്തിനും കൂടുതല്‍ പ്രോത്സാഹനം ലഭിക്കും.

കെമിക്കല്‍, ബയോളജിക്കല്‍, റേഡിയോളജിക്കല്‍, ന്യൂക്ലിയര്‍ റിക്കണൈസന്‍സ് വാഹനങ്ങള്‍, ഹൈ മൊബിലിറ്റി വാഹനങ്ങള്‍, സെല്‍ഫ് പ്രൊപ്പല്‍ഡ് മെക്കാനിക്കല്‍ മൈന്‍ ലെയറുകള്‍, അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍, ട്രോള്‍ ടാങ്കുകള്‍, സര്‍വത്ര ബ്രിഡ്ജ് സിസ്റ്റം തുടങ്ങിയവ വാങ്ങുന്നതിനാണ് പ്രധാനമായും അനുമതി. മലിനമായ പ്രദേശങ്ങള്‍ കണ്ടെത്താനും തിരിച്ചറിയാനും നിരീക്ഷിക്കാനും അടയാളപ്പെടുത്താനും സിബിആര്‍എന്‍ റിക്കണൈസന്‍സ് വാഹനങ്ങള്‍ക്ക് കഴിയും. ദുഷ്‌കരമായ ഭൂപ്രദേശങ്ങളില്‍ സൈനികരുടെ പ്രവര്‍ത്തനശേഷിയും മൊബിലിറ്റിയും ലോജിസ്റ്റിക് പിന്തുണയും വര്‍ധിപ്പിക്കാന്‍ ഹൈ മൊബിലിറ്റി വാഹനങ്ങള്‍ സഹായിക്കും.

ഇന്ത്യന്‍ സൈന്യത്തിനും വ്യോമസേനയ്‌ക്കുമായി വിവിധ ഭൂപ്രദേശങ്ങളിലും പ്രവര്‍ത്തന സാഹചര്യങ്ങളിലും സങ്കീര്‍ണ ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കും. നാവികസേനയ്‌ക്കായി അരുദ്ര റഡാറുകളും മറൈന്‍ ഗ്യാസ് ടര്‍ബൈനുകളും വാങ്ങാനും കൗണ്‍സില്‍ അനുമതി നല്‍കി. വിവിധ നാവിക വ്യോമതാവളങ്ങളിലെ നിലവിലുള്ള എയര്‍ റൂട്ട് സര്‍വൈലന്‍സ് റഡാറുകള്‍ക്ക് പകരമായാണ് അരുദ്ര റഡാറുകള്‍ സ്ഥാപിക്കുക. യുദ്ധക്കപ്പലുകളുടെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തില്‍ ഉപയോഗിക്കുന്ന മറൈന്‍ ഗ്യാസ് ടര്‍ബൈനുകളുടെ സംഭരണത്തിലൂടെ വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ലക്ഷ്യമിടുന്നു.

യുദ്ധവിമാനങ്ങള്‍, ഗതാഗത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തന-പോരാട്ട ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ക്കും അംഗീകാരം ലഭിച്ചു. ശത്രുക്കളുടെ റഡാറുകള്‍ക്കെതിരെ ഫലപ്രദമായ ജാമിങ് നടത്താന്‍ ഗ്രൗണ്ട് അധിഷ്ഠിത മള്‍ട്ടി പര്‍പ്പസ് ജാമറുകള്‍ വാങ്ങുന്നതിനും പ്രതിരോധ സേനയ്‌ക്ക് സുരക്ഷിത ആക്‌സസ് കാര്‍ഡ് സംവിധാനം ഒരുക്കുന്നതിനും അനുമതിയുണ്ട്. നിലവിലുള്ള പേപ്പര്‍ അധിഷ്ഠിത തിരിച്ചറിയല്‍ കാര്‍ഡുകള്‍, പാസുകള്‍, പെര്‍മിറ്റുകള്‍ എന്നിവയ്‌ക്ക് പകരം റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share
Published by
ജനം വെബ്‌ഡെസ്ക്