നിർമാണത്തിലിരുന്ന ചർച്ചിന്റെ മേൽക്കൂര തകർന്നു; രണ്ട് തൊഴിലാളികൾ മരിച്ചു, 12 പേരെ രക്ഷപ്പെടുത്തി,

Published by
ജനം വെബ്‌ഡെസ്ക്

വെല്ലൂർ: തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിൽ നിർമാണത്തിലിരുന്ന ചർച്ചിന്റെ മേൽക്കൂര തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാൾ കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

കാട്ട്പാടിക്ക് സമീപം മണ്ടി കൃഷ്ണപുരത്തുള്ള സി.എസ്.ഐ സഭയുടെ കീഴിലുള്ള ചർച്ചിലാണ് അപകടമുണ്ടായത്. പള്ളിയുടെ മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനിടെയാണ് നിർമാണത്തിലിരുന്ന ഭാഗം അപ്രതീക്ഷിതമായി തകർന്നുവീണത്.

അപകടസമയത്ത് 14ലേറെ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. മേൽക്കൂര തകർന്നതോടെ നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയായിരുന്നു. വിവരമറിഞ്ഞ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി.

തകർന്ന കെട്ടിടത്തിൽ നിന്ന് തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയാണ് ഒരാൾ മരിച്ചത്. തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് മരണസംഖ്യ രണ്ടായത്.

അപകടത്തിൽ രക്ഷപ്പെടുത്തിയ 12 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം, ഒരാൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും കെട്ടിടത്തിന്റെ നിർമാണ നിലവാരവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കുമെന്നാണ് സൂചന.

മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Share