ബംഗളൂരു: കർണാടക പൊതുമരാമത്ത് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സതീഷ് ജാർക്കിഹോളിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പരിശോധന. മന്ത്രിയുടെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി 18 കേന്ദ്രങ്ങളിലാണ് ബുധനാഴ്ച ഇ.ഡി. പരിശോധന നടത്തിയത്.
ബാർ ലൈസൻസ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് റിപ്പോർട്ട്. സതീഷ് ജാർക്കിഹോളിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും വസതികളിലും ഒരേസമയം പരിശോധന നടന്നതായാണ് വിവരം.
ജാർക്കിഹോളിയുടെ മകളും എംപിയുമായ പ്രിയങ്ക, മകനും ബെലഗവി ജില്ലാ സഹകരണ ബാങ്ക് ഡയറക്ടറുമായ രാഹുൽ, സഹോദരീഭർത്താവും എക്സൈസ് ജോയിന്റ് കമ്മീഷണറുമായ വൈ. മഞ്ജുനാഥ് എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇ.ഡി. പരിശോധന നടത്തിയവയിൽ ഉൾപ്പെടുന്നു.
2013 മുതൽ 2016 വരെ കർണാടക എക്സൈസ് മന്ത്രിയായിരുന്നു സതീഷ് ജാർക്കിഹോളി. ഈ കാലയളവിലെ ബാർ ലൈസൻസ് വിതരണവുമായി ബന്ധപ്പെട്ട ഇടപാടുകളാണ് നിലവിലെ അന്വേഷണത്തിന്റെ പശ്ചാത്തലമെന്നാണ് റിപ്പോർട്ടുകൾ. ലൈസൻസ് വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണ ഏജൻസി പരിശോധിക്കുന്നത്.
അതേസമയം, ഇ.ഡി. നടപടിക്കെതിരെ രൂക്ഷമായ രാഷ്‌ട്രീയ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്തെത്തി. പരിശോധന രാഷ്‌ട്രീയപ്രേരിതമാണെന്നും കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും ശിവകുമാർ ആരോപിച്ചു.
ഇ.ഡി. പരിശോധനയ്‌ക്ക് പിന്നാലെ കർണാടകയിൽ രാഷ്‌ട്രീയ പോരും ശക്തമാകുകയാണ്. ഒരു ഭാഗത്ത് ബാർ ലൈസൻസ് വിതരണത്തിലെ ക്രമക്കേടും അതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളും അന്വേഷിക്കുന്ന കേന്ദ്ര ഏജൻസി നടപടി തുടരുമ്പോൾ, മറുഭാഗത്ത് നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന ആരോപണവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്.














