മോദി-പുടിന്‍ കൂടിക്കാഴ്ച; പ്രതിരോധം, ഊര്‍ജം, വ്യാപാരം ചര്‍ച്ചയില്‍; ഇന്ത്യ-റഷ്യ ബന്ധത്തിന് പുതിയ കരുത്ത്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ഭാരത് മണ്ഡപത്തില്‍ നടന്ന കൂടിക്കാഴ്ച ഏകദേശം 45 മിനിറ്റ് നീണ്ടു. പ്രതിരോധം, ഊര്‍ജം, വ്യാപാരം, സാങ്കേതികവിദ്യ, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതാണ് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍. യുക്രെയ്ന്‍ യുദ്ധവും പശ്ചിമേഷ്യയിലെ സംഘര്‍ഷവും ആഗോള ഊര്‍ജവിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെ ഇന്ത്യയ്‌ക്ക് സ്ഥിരമായ ഇന്ധനവിതരണം ഉറപ്പാക്കുന്നതിലും റഷ്യയുമായുള്ള ഊര്‍ജ സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. വ്യാപാരവും നിക്ഷേപവും വര്‍ധിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 2030ഓടെ 100 ബില്യണ്‍ ഡോളറിലേക്ക് ഉയര്‍ത്താനുള്ള ലക്ഷ്യവും ചര്‍ച്ചയില്‍ പ്രധാന വിഷയമായി. റഷ്യന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുള്ള നടപടികളും പരിഗണനയിലുണ്ട്. വ്യാവസായിക സഹകരണത്തിലും പുതിയ മേഖലകള്‍ തേടുകയാണ് ഇന്ത്യ. ഇന്ത്യയില്‍ ഇന്നോപ്രോം സംഘടിപ്പിക്കുന്നത്, റെയില്‍വേ-ടണലിങ് മേഖലകളിലെ സഹകരണം, സ്റ്റീല്‍ വാല്യു ചെയിന്‍ വികസനം, കൂടുതല്‍ ബിസിനസ്-ടു-ബിസിനസ് അവസരങ്ങള്‍ എന്നിവ ചര്‍ച്ചയായേക്കും.

പ്രതിരോധ മേഖലയ്‌ക്ക് പുറമെ സിവില്‍ ആണവ സഹകരണവും ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും സാധ്യതകള്‍ തേടും. ആണവ ഇന്ധന വിതരണം മുതല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനചക്രവുമായി ബന്ധപ്പെട്ട സഹകരണം വരെ ഇതില്‍ ഉള്‍പ്പെടും. വളം വിതരണവും മറ്റൊരു പ്രധാന വിഷയമാണ്. തന്ത്രപ്രധാന സംയുക്ത സംരംഭങ്ങളിലൂടെ വളത്തിന്റെ ലഭ്യത ഉറപ്പാക്കാനും വിതരണം വര്‍ധിപ്പിക്കാനുമാണ് ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്. നിര്‍ണായക ധാതുക്കള്‍, റഷ്യയിലേക്ക് കൂടുതല്‍ വിദഗ്ധ ഇന്ത്യന്‍ തൊഴിലാളികളുടെ സഞ്ചാരം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടേക്കും.

Share