ആറ് വര്‍ഷത്തിന് ശേഷം ചൈനീസ് വിമാനം വീണ്ടും ഡല്‍ഹിയില്‍; സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗഡല്‍ഹി സര്‍വീസ്, ഷിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ നിര്‍ണായക നീക്കം

Published by
ജനം വെബ്‌ഡെസ്ക്

ബെയ്ജിങ്: ആറ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ചൈന സതേണ്‍ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 21 മുതല്‍ ഗ്വാങ്ഷൗ-ന്യൂഡല്‍ഹി റൂട്ടിലാണ് സര്‍വീസ് പുനരാരംഭിക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയ ദിവസമാണ് പ്രഖ്യാപനം. ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം, ഗ്വാങ്ഷൗവില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള സര്‍വീസ് സെപ്റ്റംബര്‍ 21 മുതല്‍ പുനരാരംഭിക്കും. ഇതോടെ ദക്ഷിണേഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്കായി എട്ട് റൗണ്ട് ട്രിപ്പ് റൂട്ടുകളില്‍ ആഴ്ചയില്‍ 100ലേറെ സര്‍വീസുകള്‍ ചൈന സതേണ്‍ നടത്തും.

ചൈന സതേണിന്റെ തിരിച്ചുവരവ് ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വ്യോമഗതാഗതം ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിന്റെ മറ്റൊരു പ്രധാന ചുവടുവയ്പ്പാണ്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പിന്നീട് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നും പുനരാരംഭിക്കാന്‍ വൈകുകയായിരുന്നു. ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തിടെ വീണ്ടും ഇടപെടലുകള്‍ ശക്തമാകുന്നതിനിടെയാണ് വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. 2026ല്‍ ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്ന നടപടികള്‍ വേഗത്തിലായി. ഏപ്രിലില്‍ എയര്‍ ചൈന ബെയ്ജിങ്ഡല്‍ഹി സര്‍വീസ് പുനരാരംഭിച്ചു. ചൈന ഈസ്റ്റേണ്‍ ഏപ്രില്‍ 18ന് കുന്‍മിങ്‌കൊല്‍ക്കത്ത സര്‍വീസും പുനഃസ്ഥാപിച്ചിരുന്നു.

ഇന്ത്യന്‍ വിമാനക്കമ്പനിയായ ഇന്‍ഡിഗോയും ചൈനയിലേക്കുള്ള സര്‍വീസുകള്‍ ശക്തമാക്കി. മാര്‍ച്ച് 30ന് കൊല്‍ക്കത്ത-ഷാങ്ഹായ് റൂട്ടില്‍ പ്രതിദിന നോണ്‍സ്റ്റോപ്പ് സര്‍വീസ് ആരംഭിച്ചു. കൊല്‍ക്കത്തഗ്വാങ്ഷൗ സര്‍വീസിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നുള്ള ചൈന സര്‍വീസുകളും ഇന്‍ഡിഗോ പുനഃസ്ഥാപിച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവിധ റൂട്ടുകളില്‍ സര്‍വീസുകള്‍ വീണ്ടും സജീവമായത്.

18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ശനിയാഴ്ച ന്യൂഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചയും നടത്തും. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും ജനറല്‍ ഓഫീസ് ഡയറക്ടറുമായ കായ് ചി, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി എന്നിവരും ഷിയുടെ പ്രതിനിധി സംഘത്തിലുണ്ട്. അതിര്‍ത്തി വിഷയങ്ങളുള്‍പ്പെടെ വര്‍ഷങ്ങളായി നിലനിന്ന സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രമേണ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഷിയുടെ സന്ദര്‍ശനവും നേരിട്ടുള്ള വിമാന സര്‍വീസുകളുടെ പുനഃസ്ഥാപനവും ശ്രദ്ധ നേടുന്നത്.

Share