സുപ്രിയയുടെ ഹാട്രിക്ക്, കൊറിയയെ തകര്‍ത്ത് ഇന്ത്യ! ജൂനിയര്‍ ഏഷ്യാ കപ്പ് ഫൈനലില്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ജൂനിയര്‍ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍. ആദ്യ സെമിഫൈനലില്‍ ദക്ഷിണ കൊറിയയെ 5-1ന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കലാശപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് മൂന്ന് ഗോളുകള്‍ നേടിയ ഡ്രാഗ്-ഫ്‌ലിക് സ്‌പെഷ്യലിസ്റ്റ് സുപ്രിയയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ആദ്യ പകുതിയില്‍ തന്നെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 13-ാം മിനിറ്റില്‍ മധു സിദാറിലൂടെ ഇന്ത്യ ലീഡ് നേടി. നാല് മിനിറ്റിന് പിന്നാലെ സുപ്രിയയുടെ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെ ഇന്ത്യ ലീഡ് 2-0 ആക്കി.

തുടര്‍ച്ചയായി ആക്രമണം നടത്തിയ ഇന്ത്യ 21-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി. കൊറിയന്‍ 23 മീറ്റര്‍ മേഖലയിലേക്ക് എത്തിയ പന്തില്‍ നിന്ന് ലഭിച്ച അവസരം സുഖ്വീര്‍ കൗര്‍ ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതി 3-0 എന്ന നിലയിലാണ് ഇന്ത്യ അവസാനിപ്പിച്ചത്. രണ്ടാം പകുതി ആരംഭിച്ചും ഇന്ത്യ ആക്രമണം തുടര്‍ന്നു. 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ സുപ്രിയ കൃത്യമായി വലയിലെത്തിച്ചതോടെ ഇന്ത്യ 4-0ന് മുന്നിലെത്തി.

41-ാം മിനിറ്റില്‍ യൂരി ജിയോങിലൂടെ ദക്ഷിണ കൊറിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഇതോടെ സ്‌കോര്‍ 4-1 ആയെങ്കിലും ഇന്ത്യയുടെ പ്രതിരോധത്തെ മറികടന്ന് തിരിച്ചുവരാന്‍ കൊറിയയ്‌ക്ക് സാധിച്ചില്ല. 56-ാം മിനിറ്റില്‍ ഇന്ത്യയ്‌ക്ക് വീണ്ടും പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചു. അവസരം മുതലെടുത്ത സുപ്രിയ മൂന്നാമത്തെ ഗോളും നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഇതോടെ ഇന്ത്യ 5-1ന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ജൂനിയര്‍ ഏഷ്യാ കപ്പ് കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് വിജയം കൂടുതല്‍ കരുത്തേകി. രണ്ടാം സെമിഫൈനലില്‍ ആതിഥേയരായ ചൈനയും ജപ്പാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക.

Share