ചൈനയിൽ പരീക്ഷണത്തിനിടെ സ്വന്തം എഞ്ചിനീയർക്കുനേരെ ഹ്യൂമനോയിഡ് റോബോട്ട് കിക്ക് നടത്തിയ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. സെപ്റ്റംബർ 7ന് ഷെജിയാങ് പ്രവിശ്യയിലെ ഷാവോഷിങിലാണ് സംഭവം. സംഭവത്തോടെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും സജീവമായി.
പരീക്ഷണത്തിനിടെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് റോബോട്ടിനെ പ്രവർത്തിപ്പിക്കുകയായിരുന്നു എഞ്ചിനീയർ. പെട്ടെന്ന് റോബോട്ട് എഞ്ചിനീയർക്കുനേരെ തിരിഞ്ഞ് കാലുയർത്തി. കിക്ക് റിമോട്ട് കൺട്രോളിൽ പതിച്ചതോടെ അത് തെറിച്ചുപോയി.
തുടർന്ന് എഞ്ചിനീയർ കൺട്രോൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ റോബോട്ട് വീണ്ടും ചാടിയുയർന്ന് കിക്ക് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനുശേഷം റോബോട്ട് മുന്നോട്ട് കുനിഞ്ഞുനിൽക്കുന്നതും ശ്രദ്ധേയമായി. ചൈനീസ് ആയോധനകലയായ വിങ് ചുൻ ശൈലിയിലുള്ള ചലനങ്ങളോടാണ് സമൂഹമാദ്ധ്യമങ്ങളിൽ പലരും ഇതിനെ താരതമ്യം ചെയ്തത്.
സാങ്കേതിക തകരാറോ പ്രോഗ്രാമിങ് പിഴവോ?
റോബോട്ട് അപ്രതീക്ഷിതമായി ആക്രമണ സ്വഭാവമുള്ള ചലനങ്ങൾ നടത്തിയതിന്റെ യഥാർഥ കാരണം വ്യക്തമല്ല. സാങ്കേതിക തകരാറാണോ, പ്രോഗ്രാമിങ്ങിലെ പിഴവാണോ, റിമോട്ട് കൺട്രോൾ സംവിധാനത്തിലെ പ്രശ്നമാണോ എന്നതിലും വ്യക്തതയില്ല.
റോബോട്ട് സ്വതന്ത്രമായ ബോധത്തോടെ എഞ്ചിനീയറെ ആക്രമിച്ചതിന് തെളിവൊന്നുമില്ല. പരീക്ഷണം നിയന്ത്രിത സാഹചര്യത്തിലായിരുന്നു നടന്നത്.
ചൈനീസ് റോബോട്ടിക്സ് കമ്പനിയായ Unitree വികസിപ്പിച്ച ഹ്യൂമനോയിഡ് റോബോട്ടാണ് സംഭവത്തിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. നടക്കുക, ബാലൻസ് ചെയ്യുക, ചാടുക, വസ്തുക്കൾ ഉയർത്തുക തുടങ്ങിയ സങ്കീർണമായ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുന്ന റോബോട്ടുകളുടെ വികസനം ലോകമെമ്പാടും അതിവേഗം പുരോഗമിക്കുകയാണ്.
എന്നാൽ മനുഷ്യരുമായി നേരിട്ട് ഇടപഴകുന്ന റോബോട്ടുകൾക്ക് കൂടുതൽ സങ്കീർണമായ ചലനശേഷി ലഭിക്കുന്നതോടെ നിയന്ത്രണം, സുരക്ഷ, അടിയന്തരമായി പ്രവർത്തനം നിർത്താനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച ചോദ്യങ്ങളും ഉയരുകയാണ്.
വൈറൽ ദൃശ്യങ്ങൾ റോബോട്ടിന്റെ അതിശയകരമായ ചലനശേഷിയാണ് വ്യക്തമാക്കുന്നതെങ്കിലും, ഇത് റോബോട്ടുകൾക്ക് സ്വതന്ത്രമായ ചിന്തയോ ബോധമോ ഉണ്ടെന്നതിന് തെളിവല്ല. സംഭവത്തിന്റെ യഥാർഥ സാങ്കേതിക കാരണം പുറത്തുവരുന്നതോടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂ.