സെമികണ്ടക്ടർ മേഖലയ്‌ക്ക് വൻ കുതിപ്പ്; വ്യവസായ സഹകരണം ശക്തമാക്കണമെന്ന് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ സാങ്കേതിക ഭാവി രൂപപ്പെടുത്തുന്നതിൽ സർക്കാരും സെമികണ്ടക്ടർ വ്യവസായവും തമ്മിലുള്ള അടുത്ത സഹകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ പ്രമുഖ സെമികണ്ടക്ടർ കമ്പനികളുടെ സിഇഒമാരുമായി നടത്തിയ സെമികണ്ടക്ടർ റൗണ്ട്‌ടേബിൾ യോഗത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ പ്രധാന ശക്തികളായി പ്രതിഭാശേഷി, സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള സ്വീകരണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. നൈപുണ്യ വികസനം, ഗവേഷണം, നവീകരണം എന്നിവയിൽ വ്യവസായ മേഖലയുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ അത്യാധുനിക സാങ്കേതിക മേഖലകളിലും വ്യവസായ സഹകരണം വർധിപ്പിക്കണമെന്ന് മോദി പറഞ്ഞു.

ഒരു കോടി ആളുകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകുകയെന്ന ലക്ഷ്യം പരാമർശിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വലിയ പ്രതിഭാശേഷിയും ആഗോള വ്യവസായ പ്രമുഖരുടെ അനുഭവസമ്പത്തും സാങ്കേതിക ശേഷിയും ഒരുമിച്ചാൽ വലിയ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്ന് വ്യക്തമാക്കി.

പുതിയ സാങ്കേതിക മേഖലകളിൽ ലോകത്തെ ആദ്യനിര രാജ്യങ്ങളിൽ ഒന്നാകാൻ ഇന്ത്യ ലക്ഷ്യമിടണമെന്നും മോദി പറഞ്ഞു. സെമികണ്ടക്ടർ മേഖലയിൽ കഴിഞ്ഞ കാലയളവിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിന്ന് കൂടുതൽ വലിയ തോതിലുള്ള ഉൽപ്പാദനത്തിലേക്കും അവസരങ്ങളിലേക്കുമാണ് മേഖല ഇപ്പോൾ നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യയിലും വ്യവസായ ആവശ്യങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് നയങ്ങളും പരിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നയപരവും ഭരണപരവുമായ നടപടികളിൽ വ്യവസായ മേഖലയ്‌ക്കുള്ള നിർദേശങ്ങൾ പങ്കുവെക്കാനും മോദി വ്യവസായ പ്രമുഖരെ ക്ഷണിച്ചു. ലഭിക്കുന്ന നിർദേശങ്ങൾ സെമികണ്ടക്ടർ മേഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള തുടർ നടപടികളിൽ പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സെമികണ്ടക്ടർ മേഖലയിലെ ഇന്ത്യയുടെ വളർച്ചയുടെ അടുത്ത ഘട്ടത്തിൽ വ്യവസായം സജീവമായി പങ്കാളികളാകണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സെമികണ്ടക്ടർ ശേഷി വികസിപ്പിക്കുന്നതിന് സർക്കാർ നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ വിവിധ കമ്പനികളുടെ മേധാവികൾ അഭിനന്ദിച്ചു. ഉൽപ്പാദനം, ഡിസൈൻ, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിഭാശേഷി വികസനം തുടങ്ങിയ മേഖലകളിൽ കൈവരിച്ച പുരോഗതിയും അവർ ചൂണ്ടിക്കാട്ടി.

Share