ഓസ്‌കാര്‍ 2027: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: 2027ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിലെ മികച്ച അന്താരാഷ്‌ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് വെള്ളിയാഴ്ച പ്രഖ്യാപനം നടത്തിയത്. 33 ചിത്രങ്ങളില്‍നിന്നാണ് സന്തോഷ് ദവഖര്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. 99-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയാണ് ‘ഗോന്ധല്‍’. ഗ്രാമീണ മഹാരാഷ്‌ട്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം, നവവിവാഹിത ദമ്പതികളെ കേന്ദ്രീകരിച്ചുള്ള പരമ്പരാഗത ‘ഗോന്ധല്‍’ ചടങ്ങ് നടക്കുന്ന ഒരു രാത്രിയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. മഹാരാഷ്‌ട്രയുടെ തനത് ആചാരങ്ങളും പാരമ്പര്യങ്ങളും ചിത്രത്തിന്റെ കഥപറച്ചിലില്‍ പ്രധാന പങ്കുവഹിക്കുന്നു.

സന്തോഷ് ദവഖറാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കിഷോര്‍ കദം, ഇഷിത ദേശ്മുഖ്, യോഗേഷ് സോഹോണി, സുരേഷ് വിശ്വകര്‍മ്മ, നിഷാദ് ഭോയര്‍, അനൂജ് പ്രഭു എന്നിവരാണ് പ്രധാന താരങ്ങള്‍. ഓസ്‌കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെടുന്നത് ‘ഗോന്ധല്‍’ ആദ്യമായി നേടുന്ന ദേശീയ ശ്രദ്ധയല്ല. 2025ലെ 56-ാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ സന്തോഷ് ദവഖറിന് മികച്ച സംവിധായകനുള്ള സില്‍വര്‍ പീക്കോക്ക് പുരസ്‌കാരം ലഭിച്ചിരുന്നു. ബെംഗളൂരു, പൂനെ ഉള്‍പ്പെടെയുള്ള ചലച്ചിത്രമേളകളിലും ചിത്രത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്.

‘ഗോന്ധല്‍’ ഓസ്‌കാറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മറാത്തി ചിത്രമാണ്. ‘ശ്വാസ’ (2005), ‘ഹരിശ്ചന്ദ്രാച്ചി ഫാക്ടറി’ (2009), ‘കോര്‍ട്ട്’ (2015) എന്നിവയാണ് മുമ്പ് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ മറാത്തി ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം നീരജ് ഘയ്വാന്റെ ‘ഹോംബൗണ്ട്’ ആയിരുന്നു ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി. എന്നാല്‍ അന്തിമ നാമനിര്‍ദ്ദേശ പട്ടികയില്‍ ചിത്രത്തിന് ഇടം നേടാനായില്ല. ‘ഗോന്ധല്‍’ തിരഞ്ഞെടുക്കപ്പെട്ടത് ഓസ്‌കാറിലേക്കുള്ള ആദ്യ ഘട്ടമാണ്. അക്കാദമിയുടെ തുടര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് ശേഷമായിരിക്കും അന്തിമ നാമനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുക. 99-ാമത് അക്കാദമി അവാര്‍ഡുകള്‍ 2027 മാര്‍ച്ച് 14ന് നടക്കും.

Share