അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

Published by
ജനം വെബ്‌ഡെസ്ക്

കൽപ്പറ്റ: വാഴവറ്റയിലെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു. മദ്യം എവിടെനിന്ന് ലഭിച്ചു, എങ്ങനെയാണ് വീട്ടിലെത്തിച്ചത്, ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്നത് കണ്ടെത്താൻ ആന്റോയെ ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. നാളെ ഉച്ചയ്‌ക്ക് 12 മണിവരെയാണ് കസ്റ്റഡി കാലാവധി.

മദ്യത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് പ്രോസിക്യൂഷൻ
പിടിച്ചെടുത്ത മദ്യം എവിടെനിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാഹിയിൽ നിന്ന് ഒരു ലിറ്റർ മദ്യം തലശേരിയിലേക്ക് എത്തിക്കുന്നതുപോലും നിയമപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മദ്യത്തിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ അത് എവിടെയാണ് നിർമിച്ചതെന്നും എങ്ങനെയാണ് ഇവിടെ എത്തിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യൽ ആവശ്യമാണ്. മദ്യം എങ്ങനെ വീട്ടിലെത്തിച്ചുവെന്ന് കണ്ടെത്താനും പ്രതിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധമെന്ന് പ്രതിഭാഗം
അതേസമയം, എക്സൈസ് നടപടി ചോദ്യം ചെയ്ത് ആന്റോ അഗസ്റ്റിന്റെ അഭിഭാഷകൻ കേസ് മാധ്യമങ്ങളിൽ ചർച്ചയാക്കാനുള്ള ശ്രമമാണ് എക്സൈസ് നടത്തുന്നതെന്ന്  ആരോപിച്ചു. അറസ്റ്റ് പോലും നിയമാനുസൃതമായിരുന്നില്ലെന്നും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.

മദ്യം വിമാനത്താവളം വഴിയോ കപ്പൽ വഴിയോ എത്തിച്ചെന്ന ആരോപണം പരിശോധിക്കാൻ ആന്റോയുടെ സാന്നിധ്യം ആവശ്യമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് മദ്യം പിടിച്ചെടുത്തതെന്നും ആന്റോ അഗസ്റ്റിനാണ് രണ്ടാം നിലയുടെ ഉടമയെന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളിൽ പോലും പറയുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ 2025ൽ ആന്റോ അഗസ്റ്റിന്റെ പേരിൽ നികുതി അടച്ചതിന്റെ രേഖകൾ ഉൾപ്പെടെയുള്ളവ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.

ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി
ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് ഹൈക്കോടതിയിലും ജാമ്യം തേടിയെങ്കിലും ജാമ്യം അനുവദിച്ചില്ല. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.

 

Share