വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ പരാമർശം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി, ഹർജി 23ന് പരിഗണിക്കും

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമർശം നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ആന്റോ അഗസ്റ്റിൻ അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ സെപ്റ്റംബർ 23ന് കോടതി പരിഗണിക്കും.

കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.

കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. ആകെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ആന്റോ അഗസ്റ്റിൻ നിലവിൽ മറ്റൊരു അബ്കാരി കേസിൽ എക്സൈസിന്റെ കസ്റ്റഡിയിലാണ്. നേരത്തെ റിപ്പോർട്ടർ ടിവി ഉടമയുടെ വയനാട്ടിലെ വീട്ടിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന കേസിലാണ് എക്സൈസ് നടപടി സ്വീകരിച്ചത്. ആ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Share