‘ബാലഗോപാലാണ്, വിശ്വസിക്കാം’; പ്രചാരണ വീഡിയോ വിവാദത്തിൽ നാല് പൊലീസുകാർക്ക് സ്ഥലംമാറ്റം, ഐഷാ പോറ്റിയുടെ പരാതിയിൽ വകുപ്പുതല അന്വേഷണത്തിന് പിന്നാലെ നടപടി

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ മത്സരിച്ച മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് വേണ്ടി പ്രചാരണ വീഡിയോയിൽ പങ്കെടുത്തെന്ന പരാതിയിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. കൊല്ലം റൂറൽ പൊലീസിൽ ജോലി ചെയ്തിരുന്ന ഗ്രേഡ് എസ്.ഐ എസ്. നജീം, സീനിയർ സി.പി.ഒ എ.എസ്. ശിവേഷ്, ഗ്രേഡ് എസ്.ഐ എസ്.എൽ. സുജിത്, സി.പി.ഒ വി. ചിന്തു എന്നിവരെയാണ് ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റിയത്. ദക്ഷിണമേഖലാ ഐജി ജി. സ്പർജൻ കുമാറാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്.

നജീമിനെയും ശിവേഷിനെയും കോട്ടയത്തേക്കും, സുജിത്തിനെയും ചിന്തുവിനെയും ആലപ്പുഴയിലേക്കുമാണ് മാറ്റിയത്. നാല് പേരും കൊല്ലം റൂറൽ പൊലീസിലെ സംഘടനാ ഭാരവാഹികളായിരുന്നുവെന്നാണ് റിപ്പോർട്ട്.

കൊട്ടാരക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി. ഐഷാ പോറ്റി ഡിജിപിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകിയ പരാതിയെ തുടർന്നാണ് സംഭവത്തിൽ അന്വേഷണം നടന്നത്. ബാലഗോപാലിനെ അനുകൂലിച്ച് പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തുവെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.

‘ബാലഗോപാലാണ്, വിശ്വസിക്കാം’ എന്ന പേരിൽ ബാലഗോപാലിന്റെ ചിത്രം ഉൾപ്പെടുത്തി പുറത്തിറക്കിയ വീഡിയോയാണ് വിവാദമായത്. ‘കൊട്ടാരക്കര പൊലീസ് ആസ്ഥാനത്ത് വന്ന മാറ്റങ്ങൾ’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന വീഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥർ ജില്ലാ പൊലീസ് ആസ്ഥാനത്തെ സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും വിശദീകരിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

‘ധനമന്ത്രിയുടെ പ്രത്യേക താൽപര്യത്തിൽ നിർമാണം ആരംഭിച്ച റൂറൽ ജില്ലാ ആസ്ഥാനത്തിനു മുന്നിലാണ് നമ്മൾ നിൽക്കുന്നത്’ എന്ന തരത്തിലുള്ള പരാമർശങ്ങളും വീഡിയോയിലുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പരസ്യമായ രാഷ്‌ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

അതേസമയം, വീഡിയോ സംബന്ധിച്ച് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്തെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയുടെ ഭാഗമായി പ്രതികരണം തേടിയെത്തിയ മാധ്യമപ്രവർത്തകരാണ് വീഡിയോ പകർത്തിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മൊഴിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ബാലഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏർപ്പെടുത്തിയ സ്വകാര്യ പി.ആർ. കമ്പനിയായിരുന്നു വീഡിയോ ചിത്രീകരിച്ചതെന്നും രാഷ്‌ട്രീയ താൽപര്യത്തോടെയാണ് ഉദ്യോഗസ്ഥർ പ്രതികരിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയ.

നേരത്തെ, ഉദ്യോഗസ്ഥർ ഉൾപ്പെട്ട വീഡിയോ പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയതാണെന്നും അതിലെ ചില ഭാഗങ്ങൾ അനുമതിയില്ലാതെ ഓൺലൈൻ മാധ്യമങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതാണെന്നും ഉദ്യോഗസ്ഥർ ന്യായീകരിച്ചിരുന്നു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിന് ശേഷമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ നടപടി.

വകുപ്പുതല നടപടിക്ക് പുറമെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട നിയമനടപടികൾക്കുള്ള ശുപാർശയും അന്വേഷണ റിപ്പോർട്ടിൽ ഉള്ളതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ തുടർനടപടികൾ എന്തായിരിക്കുമെന്ന് ബന്ധപ്പെട്ട അധികൃതരുടെ തീരുമാനത്തിന് ശേഷമേ വ്യക്തമാകൂ.

Share