‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആഗോള സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കുന്നത് ഈ മേഖലയിലെ ചില സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായി തോന്നിയേക്കാമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യ ചിപ്പ് രൂപകല്‍പ്പനയിലും നിര്‍മാണത്തിലും ശേഷി കൈവരിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീഷണികള്‍ക്കും തടസ്സങ്ങള്‍ക്കും തയ്യാറായിരിക്കണം സെമികണ്ടക്ടര്‍ വ്യവസായമെന്നും അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള ചിപ്പ് വാല്യു ചെയിനില്‍ ഇന്ത്യ കൂടുതല്‍ ശക്തമായ സാന്നിധ്യമായി മാറുന്നതിനാല്‍ ഉയര്‍ന്നുവരാവുന്ന ഭൗമരാഷ്‌ട്രീയ അപകടസാധ്യതകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് വ്യവസായ മേഖലയോട് താന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി കാണുന്ന നിരവധി രാജ്യങ്ങള്‍ ഉല്‍പ്പന്നങ്ങളുടെ രൂപകല്‍പ്പനയും നിര്‍മാണവും രാജ്യത്ത് നടത്താന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ ഈ സ്ഥാനം നിസാരമായി കാണാനാകില്ലെന്നും തുടര്‍ച്ചയായ ജാഗ്രത അനിവാര്യമാണെന്നും വൈഷ്ണവ് പറഞ്ഞു. ചിപ്പ് നിര്‍മാണ രംഗത്ത് ഇന്ത്യയുടെ വളര്‍ച്ചയെ എതിര്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നോ മറ്റ് താല്‍പര്യകേന്ദ്രങ്ങളില്‍ നിന്നോ സൈബര്‍ ആക്രമണങ്ങള്‍, മറ്റ് സുരക്ഷാ ഭീഷണികള്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുക്കണമെന്നാണ് വ്യവസായ മേഖലയ്‌ക്ക് നല്‍കിയ നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള സെമികണ്ടക്ടര്‍ വാല്യു ചെയിനില്‍ കൂടുതല്‍ ശക്തമായ സ്ഥാനം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ചിപ്പ് അസംബ്ലിയിലും ടെസ്റ്റിങ്ങിലും മാത്രം ഒതുങ്ങാതെ ചിപ്പ് ഡിസൈന്‍, ഉപകരണങ്ങള്‍, വസ്തുക്കള്‍, ഫാബ്രിക്കേഷന്‍, അഡ്വാന്‍സ്ഡ് പാക്കേജിങ്, ഗവേഷണം, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ആവാസവ്യവസ്ഥയാണ് രാജ്യം ലക്ഷ്യമിടുന്നത്. 2026 ജൂലൈയില്‍ കേന്ദ്ര മന്ത്രിസഭ 1.275 ലക്ഷം കോടി ചെലവില്‍ ‘സെമികോണ്‍ 2.0’ പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ചിപ്പ് ഡിസൈന്‍, സെമികണ്ടക്ടര്‍ ഉപകരണങ്ങളും വസ്തുക്കളും, പുതിയ ഫാബുകള്‍, അഡ്വാന്‍സ്ഡ് പാക്കേജിങ്, ഗവേഷണം, ടാലന്റ് ഡെവലപ്മെന്റ് എന്നിവയാണ് പദ്ധതിയുടെ പ്രധാന മേഖലകള്‍.

സെമികോണ്‍ 1.0ന് കീഴില്‍ 1.64 ലക്ഷം കോടിയിലേറെ നിക്ഷേപമുള്ള 12 സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ മൈക്രോണ്‍, കെയ്ന്‍സ്, സി.ജി. സെമി എന്നിവയുള്‍പ്പെടെ അഞ്ച് യൂണിറ്റുകള്‍ നിലവില്‍ വാണിജ്യ ഉല്‍പ്പാദനം ആരംഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
Published by
ജനം വെബ്‌ഡെസ്ക്