കൊച്ചി: സാഹിത്യകാരനും ഭാഷാപണ്ഡിതനുമായ തുറവൂര്‍ വിശ്വംഭരന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. എറണാകുളം ടൗണ്‍ഹാളിലും തുടര്‍ന്ന് അയ്യപ്പന് കാവിലെ വസതിയിലും എത്തി നൂറുകണക്കിനാളുകളാണ് തുറവൂര്‍ വിശ്വംഭരന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. വൈകിട്ട് ആറരയോടെ പച്ചാളത്തെ ശാന്തികവാടത്തില്‍ ഒരുക്കിയ ചിതയ്ക്ക് ചെറുമകന് അഭിറാം അഗ്നിപകര്‍ന്നു.
മലയാളസാഹിത്യ സാംസ്കാരിക ലോകത്തെ വേറിട്ട വ്യക്തിത്വമായിരുന്ന തുറവൂര്‍ വിശ്വംഭരൻ മാഷിന് അന്തിമോപചാരമര്‍പ്പിക്കാന്‍ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരുമടക്കം ആയിരങ്ങളാണ് എത്തിയത്.
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ആര്‍എസ്എസിന്റെ മുതിർന്ന പ്രചാരകന് എംഎ സാര്‍, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം രാധാകൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍വി ബാബു സാഹിത്യകാരന്മാരായ എസ് രമേശന് നായര്‍, ബെന്നി, കെഎസ് രാധാകൃഷ്ണന്, രാഷ്ട്രീയ നേതാക്കളായ എംടി രമേശ് , എ.എന്‍ രാധാകൃഷ്ണന്, പിപി മുകുന്ദന്, എംഎം ലോറന്‍സ്, പി രാജീവ്, എം. സ്വരാജ് എംഎല്‍എ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു.
ശനിയാഴ്ച തൃപ്പൂണിത്തുറയില്‍ അനുസ്മരണ സമ്മേളനം നടക്കും.