എറണാകുളം: കേരള ബ്ലാസ്റ്റേഴിസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായ ഇവാന്‍ വുകോമാനോവിച്ച് ക്ലബുമായി വഴിപിരിഞ്ഞു. ഐ.എസ്.എല്ലിൽ ക്ലബിന് പ്ലേ ഓഫിൽ പ്രവേശിക്കാനായിരുന്നില്ല. പരിശീലകൻ ക്ലബ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. പരസ്പര ധാരണയോടെയാണ് വഴിപിരിയൽ. ഇക്കാര്യം ക്ലബ് തന്നെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. 2021 സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ഇവാന് തുടര്‍ച്ചയായി മൂന്ന് തവണ ക്ലബിനെ പ്ലേ ഓഫിലെത്തിക്കാനും സാധിച്ചു. ഇതിലൊരു തവണ ക്ലബ് ഫൈനലും കളിച്ചിരുന്നു. ബ്ലാസ്റ്റേഴ്സ് വിട്ടാൽ ഇന്ത്യയിൽ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കില്ലെന്ന് ഇവാൻ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആരാധകർ ആശാനെന്ന് വിശഷിപ്പിച്ചിരുന്ന ഇവാന് ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്നു.എക്സിലൂടെയായിരുന്നു ക്ലബ് ഇക്കാര്യം വഴിപിരിയൽ കാര്യം സ്ഥിരീകരിച്ചത്. ‘‘ഹെഡ് കോച്ച് ഇവാന്‍ വുകോമാനോവിച്ചിനോട് ക്ലബ് വിട പറയുന്നു. ഇവാന്റെ നേതൃത്വത്തിനും പ്രതിബദ്ധതയ്‌ക്കും നന്ദി. മുന്നോട്ടുള്ള യാത്രയില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും.’’- ബ്ലാസ്‌റ്റേഴ്‌സ് വ്യക്തമാക്കി.
ഇവാനോടൊപ്പം പ്രവർത്തിക്കാനായത് വലിയ സന്തോഷവും അംഗീകാരവുമാണ്. കേരള ബ്ലാസ്റ്റേഴ്‌സിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് കടപ്പെട്ടിരിക്കുന്നു, എല്ലാവിധ ആശംസകളും നേരുന്നുവെന്നും സ്പോർടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് പറഞ്ഞു.