ന്യൂഡൽഹി: നീലിക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ ദില്ലിയിൽ കേന്ദ്ര കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഡോ ഹർഷ വർദ്ധനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി കുമ്മനത്തിന് ഉറപ്പ് നൽകി. വനം, വന്യജീവി സംരക്ഷണം, പരിസ്ഥിതി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കുറിഞ്ഞി വന്യജീവി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വിരുദ്ധമാണെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ 26 A അനുസരിച്ച് ദേശീയ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. 2006 ൽ തന്നെ കുറിഞ്ഞി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ടതാണ്. അതിർത്തി പുനർ നിർണ്ണയിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ അനുമതിയോടെ മാത്രമേ സാധിക്കുകയുള്ളൂ.
ഭൂമി തർക്കം പരിഹരിക്കാൻ ഉത്തരവാദപ്പെട്ട സെറ്റിൽമെന്റ് ഓഫീസറുടെ അധികാരം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. സെറ്റിൽമെന്റ് ഓഫീസറുടെ ഉത്തരവ് അന്തിമമാണെന്നിരിക്കെ അതിനെ മറികടക്കാൻ ശ്രമിക്കുന്നത് നിയമ വിരുദ്ധമാണ്. ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ നേരത്തെ തന്നെ സെറ്റിൽമെന്റ് ഓഫീസറുടെ മുമ്പാകെ എത്തുമായിരുന്നു. എന്നാൽ നാളിതുവരെ ആരും സമീപിച്ചിട്ടില്ല.
പിണറായി വിജയന്റെ ഇഷ്ടക്കാർക്ക് ഭൂമി പതിച്ചു നൽകാനുള്ള ഗൂഡ നീക്കമാണ് ഇതിന് പിന്നിൽ. ഭൂമാഫിയയുമായി മുഖ്യമന്ത്രിക്കും ബന്ധമുണ്ടോയെന്ന് സംശയിക്കാനുള്ള കാര്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. കാർഷിക ആവശ്യത്തിന് വിതരണം ചെയ്യാൻ യോഗ്യമായ ഭൂമിയാണ് ഇതെന്ന് തെളിയിക്കുന്ന ഒരു രേഖകളും കളക്ടറുടെ പക്കലില്ല.
പട്ടികജാതി വിഭാഗങ്ങൾക്ക് ഭൂമി നൽകിയെന്ന് വ്യാജരേഖ ചമച്ച് ആയിരക്കണക്കിന് ഏക്കർ തട്ടിയെടുക്കാനാണ് രാഷ്ട്രീയ നേതാക്കള് അടക്കമുള്ള ഭൂ മാഫിയ ശ്രമിക്കുന്നത്. കുറിഞ്ഞി വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെപ്പറ്റി സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.