ടി20 ലോകകപ്പിനായുള്ള ടീം പ്രഖ്യാപനം മേയ് ഒന്നിന് നടക്കാനിരിക്കെ മലയാളികൾക്ക് നിരാശ. രാജസ്ഥാൻ നായകനും കേരളക്കരയുടെ പ്രിയപ്പെട്ട താരവുമായ സഞ്ജു സാംസണ് ടീമിൽ ഇടമുണ്ടാകില്ലെന്നാണ് വിവരം. ഒന്നാം വിക്കറ്റ് കീപ്പറായി പന്തിനെയാണ് ടീം പരിഗണിക്കുന്നത്. രണ്ടാം വിക്കറ്റ് കീപ്പർ ബാറ്റർ ഒഴിവിൽ പരിഗണിക്കുന്നത് എൽ.എസ്.ജി ക്യാപ്റ്റനായ കെ.എൽ രാഹുലിനെയാണ്. പിടിഐയാണ് ബിസിസിഐയെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ ഡൽഹി നായകൻ ഇന്ത്യൻ സ്ക്വഡിലെ സാന്നിദ്ധ്യം ഉറപ്പിച്ചിട്ടുണ്ട്.
രണ്ടാമത്തെ സ്ലോട്ടിലുള്ള ഓട്ട പന്തയത്തിൽ മുന്നിലുള്ള സഞ്ജുവിന് എട്ട് മത്സരത്തിൽ നിന്ന് മൂന്ന് അർദ്ധശതകമടക്കം 314 റൺസുണ്ട്. 62.80 ആണ് ശരാശരി. 152.43 ആണ് സ്ട്രൈക്ക് റേറ്റ്. എന്നാൽ രാഹുൽ ഇത്രയും മത്സരത്തിൽ നിന്ന് 37.75 ശരാശരിയിൽ 302 റൺസ് നേടിയിട്ടുണ്ട്. 141.12 ആണ് സ്ട്രൈക്ക് റേറ്റ്.അതേസമയം 2022 ടി20 ലോകകപ്പിന് ശേഷം രാഹുൽ ടീം ഇന്ത്യക്കായി പരിമിത ഓവർ ക്രിക്കറ്റ് കളിച്ചിട്ടില്ല. ലോകകപ്പിന് മുമ്പുള്ള അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയിലും സഞ്ജുവാണ് കളിച്ചത്.
താരത്തിന്റെ അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിലെ റെക്കോർഡാണ് ഇപ്പോഴുള്ള ഫോമിന് മുകളിലായി പരിഗണിക്കുന്നതെന്നാണ് സൂചന. ഇതാണ് സഞ്ജുവിന് തിരിച്ചടി. 22 മത്സരങ്ങളിൽ നിന്ന് 374 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. 18.70 ശരാശരിയിൽ ഒരു അർദ്ധശതകം മാത്രമാണുള്ളത്. വിൻഡീസ് സാഹചര്യങ്ങളിൽ രാഹുലിന് ഉള്ള പരിചയ സമ്പത്താണ് ടീം എൽ.എസ്.ജി ക്യാപ്റ്റന് മുൻതൂക്കം നൽകുന്നത്. ടി20 ഫോർമാറ്റിൽ രണ്ടു സെഞ്ച്വറിയും 22 അർസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.