മികച്ച ഫുട്ബോളർക്കുളള ബലൺ ഡി ഓർ പുരസ്കാരം ഇന്ന് സ്വിറ്റ്സർലാൻഡിലെ സൂറിച്ചിൽ പ്രഖ്യാപിക്കും. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരാണ് പുരസ്കാരത്തിനായുളള അന്തിമ പട്ടികയിൽ.
പോയ വർഷത്തെ മികച്ച ഫുട്ബോളർ ആരെന്ന ചോദ്യത്തിന് ഇന്ന് രാത്രി ഉത്തരം ലഭിക്കും. സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങളിൽ പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസി, നെയ്മർ എന്നിവർക്കൊപ്പം റയൽ മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റോണാൾഡോയുമാണ് ലോക ഫുട്ബോളർ പട്ടത്തിനായുള്ള പോരിൽ മുന്നിൽ.
നാലു തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ മെസിയ്‌ക്കാണ് സാധ്യത കൂടുതൽ. കഴിഞ്ഞ വർഷം അർജന്റീനയ്‌ക്കും ബാഴ്സലോണയ്‌ക്കുമായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് മെസിയ്‌ക്ക് മുൻതൂക്കം നല്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ക്രിസ്റ്റ്യാനോയാണ് ബാലൻ ഡി ഓർ സ്വന്തമാക്കിയത്. നെയ്മർ ആദ്യമായാണ് അന്തിമ പട്ടികയിൽ ഇടം പിടിക്കുന്നത്.
മികച്ച പരിശീലകനേയും ഇന്നറിയാം. ബയേൺ മ്യൂണിക്കിന്റെ പെപ് ഗാർഡിയോളോ, ബാഴ്സയുടെ ലൂയി എൻറിക്ക, ചിലിയുടെ ജോർജ്ജ് സംപോളി എന്നിവരാണ് പട്ടികയിലുള്ളത്. മികച്ച ഗോളിനുളള പുസ്കാസ് അവാർഡിനുളള അന്തിമ പട്ടികയിലും മെസിയുടെ പേരുണ്ട്. മികച്ച വനിതാ താരം, വനിതാ പരിശീലകൻ, ഫിഫ ഇലവൻ എന്നിവയും ഇന്ന് പ്രഖ്യാപിക്കും. ദേശീയ ടീം നായകൻമാർ, പരിശീലകർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവർത്തകർ എന്നിവർക്കാണ് വോട്ടവകാശം.