ദുബായ്: സെപ്തംബർ ഒന്നുമുതൽ ഷാർജ എമിറേറ്റിൽ വാടക കരാറുകൾ പൂർണ്ണമായും ഓൺലൈൻ ആക്കും. ഷാർജയിൽ പ്രവർത്തിക്കുന്ന 120 കേന്ദ്രങ്ങൾ വഴിയാണ് ഇ-രജിസ്ട്രേഷൻ സേവനങ്ങൾ ലഭ്യമാക്കുക. അതേസമയം അടുത്ത മാസം മുതൽ കരാർ അറ്റസ്റ്റേഷൻ ഫീസ് 4 ശതമാനമാക്കി വർധിപ്പിക്കാനും ഷാർജ മുനിസിപ്പാലിറ്റി തീരുമാനിച്ചിട്ടുണ്ട്.
പുതിയ ഇടപാടുകൾക്കും നിലവിലെ കരാറുകൾക്കും ഒരുപോലെ ബാധകമാകുന്ന തീരുമാനമാണ് ഷാർജ മുൻസിപ്പാലിറ്റി ഔദ്യോഗിക ഉത്തരവിലൂടെ ഉപഭോക്താക്കളെ അറിയിച്ചത്. ഇതു പ്രകാരം വാടക രജിസ്ട്രേഷൻ പൂർണ്ണമായും ഓൺലൈൻ ആക്കും. ഇതിനായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചു പേര് രജിസ്റ്റർ ചെയ്യാനായി ഇ-സർവീസ് പ്രയോജനപ്പെടുത്തണം.
കെട്ടിട ഉടമകൾ 100ദിർഹം അടച്ചു ഇലക്ട്രോണിക് ഫയൽ രജിസ്റ്റർ ചെയ്യണം. കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിനു തഹസീൽ കേന്ദ്രങ്ങൾ ഈടാക്കുന്ന 100 ദിർഹം ഇലക്രോണിക് ഫയൽ ഓപ്പൺ ചെയ്യാനാണ് ഇനി നൽകേണ്ടി വരിക . ഷാർജ എമിറേറ്റിൽ പ്രവർത്തിക്കുന്ന നിശ്ചിത 120 സർവീസ് കേന്ദ്രങ്ങളിലൂടെ മാത്രമേ ഇ രജിസ്ട്രേഷൻ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ എന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി. അതേസമയം അറ്റസ്റ്റേഷൻ ഫീസ് അടുത്തമാസം ഒന്ന് മുതൽ രണ്ടു ശതമാനം എന്നുള്ളത് 4 ശതമാനമായി വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. താമസ കേന്ദ്രങ്ങളെ കൂടാതെ വ്യാപാരകേന്ദ്രങ്ങളും ഈ നിരക്ക് വർദ്ധനയിൽ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.