യുഎഇയില് ഇന്നലെ അർദ്ധരാത്രി തുടങ്ങിയ ശക്തമായ മഴയ്ക്ക് നേരിയ ശമനം. മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാൽ മഴക്കെടുതികളെ പ്രതിരോധിക്കാൻ എമിറേറ്റുകൾക്ക് സാധിച്ചു. ദുബായ് വിമാനത്താവളത്തിൽ നിന്നുളള ഏതാനും വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ദുബായിലെ ഫെറി സർവീസും ഇന്റർസിറ്റി ബസ് സർവീസും നിർത്തിവച്ചു. റാസൽഖൈമയിൽ റോഡ് ഭാഗികമായി തകർന്നിട്ടുണ്ട്.
ദുബായ്, അബുദാബി, ഷാർജ തുടങ്ങി എല്ലാ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചിരുന്നു. കനത്ത മഴ പെയ്തതിന് പിന്നാലെ രാജ്യത്തെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 13 വിമാനങ്ങൾ റദ്ദാക്കിയതായി ദുബായ് വിമാനത്താവള അധികൃതർ വ്യക്തമാക്കി. ദുബായിലേക്കുളള 9 വിമാനങ്ങളും ദുബായിൽ നിന്നുളള 4 വിമാനങ്ങളുമാണ് റദ്ദാക്കിയത്. ദുബായിലേക്ക് വരേണ്ട 5 വിമാനങ്ങൾ സമീപത്തെ എയർപോർട്ടുകളിലേക്ക് വഴിതിരിച്ചുവിട്ടു. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്കുളള ചില വിമാനങ്ങളും റദ്ദാക്കിയിരുന്നു. യാത്രക്കാർ ഓൺലൈൻ ആയി വിമാനങ്ങളുടെ സമയമാറ്റം പരിശോധിക്കണമെന്നാണ് നിർദേശം.
ദുബായ് മെട്രോ ഇന്നും പ്രവർത്തനസമയം അഞ്ച് മണിക്കൂർ നീട്ടി പുലർച്ചെ അഞ്ചുവരെയാക്കി. വിമാനയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. ഇന്റർസിറ്റി ബസ് സർവീസ് താത്കാലികമായി നിർത്തിവച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. തുടർ വിവരങ്ങൾക്ക് ആർടിഎയുടെ സമൂഹ മാദ്ധ്യമ പേജുകൾ പിന്തുടരാനും അഭ്യർത്ഥിച്ചു. ദുബായിൽ ഫെറി സർവീസും നിർത്തിവച്ചിരിക്കുകയാണ്.
റാസൽ ഖൈമയിൽ മണ്ണിടിച്ചിലിൽ റോഡ് തകർന്നു. അൽ ശുഹാദാ സ്ട്രീറ്റ് എക്സിറ്റിന് സമീപമാണ് സംഭവം. ചില സ്ഥലങ്ങളിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടി നിൽക്കുന്നുണ്ടെങ്കിലും ഇതുവരെ ഗതാഗത തടസങ്ങളോ മറ്റ് പ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മിക്കയിടത്തും വാഹന സഞ്ചാരം സാധാരണ നിലയിൽ തുടരുകയാണ്.
കനത്ത മഴയെ നേരിടാൻ ശക്തമായ മുന്നൊരുക്കങ്ങൾ യുഎഇ നേരത്തെ തന്നെ നടത്തിയിരുന്നു. രാജ്യത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും ഇന്നും നാളെയും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുളള സാഹചര്യമാണുളളത്. സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസാകണമെന്നും അധികൃതർ അറിയിച്ചിരുന്നു. മഴയ്ക്ക് ശമനമുണ്ടായതോടെ രാജ്യത്ത് പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. നാളെ ഉച്ചയോടെ കാലാവസ്ഥ സാധാരണ നിലയിലാകുമെന്ന് അധികൃതർ വ്യക്തമാക്കി.