ന്യൂഡൽഹി : സർജിക്കൽ സ്ട്രൈക്കിന് സൈനികർക്കു പകരം ആളില്ലാ ചെറു വിമാനങ്ങളെ ഉപയോഗിക്കാനുളള പദ്ധതിയുമായി ഇന്ത്യൻ വ്യോമസേന. പ്രോജക്ട് ചീറ്റാ എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് കീഴിൽ ആളില്ലാ ചെറു പോർവിമാനങ്ങൾ വികസിപ്പിക്കാനാണ് തീരുമാനം .
ഭീകരകേന്ദ്രങ്ങൾ തിരഞ്ഞു കണ്ടുപിടിച്ച് അവയ്ക്ക് മേൽ ആക്രമണം നടത്താനുമുള്ള ഡ്രോണുകൾ സേനയിലുൾപ്പെടുത്തും. ഇത് സംബന്ധിച്ച് ഇസ്രയേലുമായി ധാരണയുണ്ടാക്കും . ഇസ്രയാലി എയർക്രാഫ്റ്റ് ഇൻഡസ്ട്രിയുമായി ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. പദ്ധതി ചെലവ് പതിനായിരം കോടി കടക്കും.
ഫൈറ്റർ ഡ്രോണുകളിൽ മിസൈലുകൾ ഘടിപ്പിച്ച് ശത്രുവിന്റെ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുക എന്നതാണ് ലക്ഷ്യമിടുന്നത് . ഇതുവഴി സൈനികർ അപായപ്പെടുന്ന സാഹചര്യം ഒഴിവാക്കാം. രാജ്യത്തിനകത്തും പുറത്തുമുളള ഭീകര ഒളിയിടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തകർക്കാനും സാധിക്കും. 30,000 അടി ഉയരത്തിൽ നിന്ന് പോലും ആക്രമണം നടത്തി വ്യോമസേന കേന്ദ്രത്തിലേക്ക് തിരിച്ചെത്താൻ ഇവയ്ക്ക് കഴിയും.
നിലവിൽ തിരച്ചിലിനും രഹസ്യനിരീക്ഷണത്തിനുമാണ് വ്യോമസേന ഡ്രോണുകൾ ഉപയോഗിക്കുന്നത്. ഇസ്രയേൽ നിർമ്മിത സേർച്ചർ 2 , ഹെറോൺ എന്നീ ഡ്രോണുകളാണ് വ്യോമസേന ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. അമേരിക്ക താലിബാനെതിരെ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത് . നിരവധി ഭീകര നേതാക്കളെ ആളില്ലാ ചെറു പോർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക വധിച്ചത് .