യത്തീംഖാനയിലെ പെൺകുട്ടികൾക്ക് നേരെ നടന്നത് കൂട്ടബലാത്സംഗമെന്ന് പി.കെ ശ്രീമതി

Published by
Janam Web Desk

കൽപ്പറ്റ: യത്തീംഖാനയിലെ പെൺകുട്ടികൾക്ക് നേരെയുണ്ടായത് ക്രൂരമായ പീഡനമെന്ന് പി.കെ ശ്രീമതി എം.പി. കുട്ടികളെ സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

കൂട്ടബലാത്സംഗം തന്നെയാണ് നടന്നത്. നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയതായി കുട്ടികൾ വെളിപ്പെടുത്തിയെന്നും ശ്രീമതി പറഞ്ഞു.

കൽപ്പറ്റ, മുട്ടിലിൽ പ്രവർത്തിക്കുന്ന   മുസ്ലിം ഓർഫനേജിലെ  പ്രായപൂർത്തിയാവാത്ത പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു പോലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചേർത്താണ് കേസന്വേഷണം. മെഡിക്കൽ റിപ്പോർട്ടിൽ  പീഡനം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ആറു പ്രതികളെ  കൽപ്പറ്റ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ നിരവധി തവണ പെൺകുട്ടികളെ പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടികളെ സാമൂഹ്യ നീതി വകുപ്പ് കൗൺസിലിംഗിന് വിധേയമാക്കി.

യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമുള്ള കടയില്‍ വെച്ചാണ്  ഈ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. പ്രദേശവാസികളായ ആറ് യുവാക്കളാണ് പ്രതികൾ. പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തി പ്രലോഭനത്തിൽ വീഴ്‌ത്തിയാണ്  പീഡിപ്പിച്ചതെന്നാണ് സൂചന.

കടയില്‍ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ  ഇവരെ പഠിപ്പിക്കുന്ന   അധ്യാപകൻ  വിവരം യത്തീംഖാന അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ്‌ പെൺകുട്ടികൾ പീഡന വിവരം പുറത്തു പറയുന്നത്. തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി മുതൽ  ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായും പെണ്‍കുട്ടികള്‍ വ്യക്തമാക്കുന്നു.

Share
Leave a Comment