കൊല്ലം: എല്ലാ എൻഡിഎ സ്ഥാനർത്ഥികൾക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാൾ ജനങ്ങളുമായി ഇടപഴകാനാണ് ഇനിയുള്ള ദിവസങ്ങളിൽ തയ്യാറാകുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എവിടെയൊക്കെ വികസനങ്ങൾ കൊണ്ടുവരാനാതും എന്നാണ് ഞാൻ ഇനി ചിന്തിക്കുന്നത്. വരും ദിവസങ്ങളിൽ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവർത്തിക്കണം. എന്തൊക്കെ വികസനങ്ങൾ കൊല്ലത്ത് കൊണ്ടുവരാനാകും, മന്ത്രിമാരുടെ അടുത്ത് എന്തൊക്കെ അപേക്ഷകളുമായി പോകണം ഇതിനെ കുറിച്ച് ചർച്ച ചെയ്യും. ഫലം വരുന്നത് വരെ കൊല്ലത്തെ ജനങ്ങളോടൊപ്പം നിൽക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ 22 ദിവസവും ജനങ്ങൾ അങ്ങേയറ്റം സ്നേഹവും അംഗീകാരവും നൽകിയിരുന്നു. താഴേത്തട്ടിലെ പ്രവർത്തകരോടും മാദ്ധ്യമപ്രവർത്തകേരാടും നന്ദി പറയുന്നു. കൊല്ലത്ത് ഒരുപാട് വികസന പദ്ധതികൾ കൊണ്ടുവരും. കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പർ വൺ ജില്ലയാക്കണം എന്നാണ് എന്റെ ആഗ്രഹം. ബഹുഭൂരിപക്ഷ വോട്ടും ഇരുപാർട്ടിയിൽ നിന്നും ബിജെപിയിലേക്ക് വന്നതായാണ് അറിയാൻ സാധിക്കുന്നത്.
പോളിംഗ് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ്. കൊല്ലത്ത് നാം കണ്ടത് രണ്ട് കൂട്ടരുടെ ഭരണവിരുദ്ധ വികാരവും ഒരു പക്ഷത്തിൽ നിന്ന് ഭരണത്തിന് അനുകൂലമായ വികാരവുമാണ്. പ്രതീക്ഷയറ്റ് നിൽക്കുന്ന ജനങ്ങൾക്ക് നരേന്ദ്രമോദി കഴിഞ്ഞ പത്ത് വർഷം കൊടുത്തിരിക്കുന്നത് വികസനത്തിന്റെ പ്രതീക്ഷയാണ്. സിറ്റിംഗ് എംപി എന്നുള്ള നിലയിൽ എൻ കെ പ്രേമചന്ദ്രൻ ഒരു വികസന പ്രവർത്തനവും കൊല്ലത്ത് കൊണ്ടുവന്നിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു.