പൂഞ്ഞാർ: വോട്ടിംഗ് മെഷീനിൽ കൈപ്പത്തിക്ക് വോട്ട് ചെയ്താൽ താമരയ്‌ക്കാണ് ലഭിക്കുന്നതെന്ന ആന്റോ ആന്റണി എംപിയുടെ വിചിത്ര ആരോപണത്തിന് മറുപടിയുമായി എൻഡിഎ സ്ഥാനാർത്ഥി അനിൽ കെ ആന്റണി. സാധാരണ തോറ്റ് കഴിയുമ്പോഴാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അനിൽ കെ ആന്റണി പറഞ്ഞു. ചിലർ വോട്ടിംഗ് മെഷീനെ പറയും ചിലർ കളളവോട്ടിനെക്കുറിച്ച് പറയും.
ആദ്യമായിട്ടാണ് ഒരു സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അനിൽ കെ ആന്റണി പറഞ്ഞു. വോട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ അദ്ദേഹം പരാജയം സമ്മതിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് കഴിയുന്നതിന് മുൻപ് തന്നെ അത് അദ്ദേഹം നാട്ടുകാരെ അറിയിച്ചു തുടങ്ങിയെന്നും എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്നും അനിൽ കെ ആന്റണി പറഞ്ഞു.
പരമ്പരാഗതമായി ഇടതിനും വലതിനും വോട്ട് ചെയ്തിരുന്നവർ ഇത്തവണ ബിജെപിക്കാണ് വോട്ട് ചെയ്തത്. ഒരുപാട് പേർ തന്നോട് അക്കാര്യം നേരിട്ട് പറഞ്ഞുവെന്നും അതുകൊണ്ടു തന്നെ വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും അനിൽ കൂട്ടിച്ചേർത്തു.
ബിജെപിക്ക് എതിരെ നിൽക്കുന്ന ഇരു മുന്നണികളും അഖിലേന്ത്യാ തലത്തിൽ ഒരു മുന്നണിയുടെ ഭാഗമാണ്. ജനം മാറ്റം ആഗ്രഹിക്കുന്നു. ഒരു വികസനവും എൽഡിഎഫിനും യുഡിഎഫിനും ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നും അനിൽ ആന്റണി കുറ്റപ്പെടുത്തി. പിസി ജോർജ്ജ്, ഷോൺ ജോർജ്ജ് എന്നിവരും അനിൽ ആന്റണിക്ക് ഒപ്പം ഉണ്ടായിരുന്നു.