ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ സ്ഥാപിച്ചതിന്റെ ഒന്നാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു.
2023 ഏപ്രിൽ 19 ന് ആരംഭിച്ച ഈ പ്ലാറ്റ്ഫോമുകൾ ഇതുവരെ 565,661 കുട്ടികൾ ഉപയോഗിച്ചു. സംരംഭത്തിന് യാത്രക്കാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ഒരു വർഷത്തിനുള്ളിൽ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. 2023 ൽ മാത്രം 434,889 കുട്ടികൾ പാസ്പോർട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചു. 2024 ന്റെ ആദ്യ പാദത്തിൽ 118,586 കുട്ടികളും കൗണ്ടർ പ്രയോജനപ്പെടുത്തി.
4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യത്തെ സമർപ്പിത പാസ്പോർട്ട് കൗണ്ടറാണിത്. സ്വന്തമായി പാസ്പോർട്ട് സ്റ്റാമ്പ് ചെയ്യാനും യാത്രാ അനുഭവം കൂടുതൽ ആസ്വാദ്യകരമാക്കാനും ഇത് കുട്ടികൾക്ക് അവസരം നൽകുന്നു. നിലവിൽ എയർപോർട്ടിലെ എല്ലാ ടെർമിനലുകളിലും കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറുകൾ ഉണ്ട്.
ടെർമിനൽ 3 ൽ നടന്ന ആഘോഷ ചടങ്ങിൽ ജിഡിആർഎഫ്എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എയർപോർട്ട് എമിഗ്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ തലാൽ അഹ്‌മദ് അൽ ഷാൻകിതി എന്നിവർ പങ്കെടുത്തു. കുട്ടികളും ചടങ്ങിലുണ്ടായിരുന്നു.
ദുബായിൽ എല്ലാവർക്കും, പ്രത്യേകിച്ച് ഭാവി തലമുറയെ പ്രതിനിധീകരിക്കുന്ന കുട്ടികൾക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അന്തരീക്ഷം നൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് ലഫ.് ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.