ലഖ്നൗ: ഉത്തർപ്രദേശിൽ അനധികൃതമായി പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലകൾക്കെതിരേ നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഗാസിയാബാദിൽ പടക്കസംഭരണശാലയിലുണ്ടായ അപകടത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടതിനേത്തുടർന്നാണ് യോഗിയുടെ നിർദ്ദേശം.
സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന പടക്കനിർമ്മാണശാലകൾ കണ്ടെത്തി അവയുടെ നടത്തിപ്പുകാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. അദ്ദേഹം നിർദ്ദേശിച്ചു. ഗാസിയാബാദ് സംഭവത്തെ പരിതാപകരമെന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു യോഗിയുടെ നിർദ്ദേശം.
ഇത്തരം സ്ഥാപനങ്ങൾ കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനും ജില്ലാ മജിസ്ട്രേറ്റുമാർക്കും, പൊലീസ് സൂപ്രണ്ടുമാർക്കും ചുമതല നൽകി. ലൈസൻസും, കൃത്യമായ സുരക്ഷാമാനദണ്ഡങ്ങളുമില്ലാതെ ഒരു പടക്കനിർമ്മാണശാലയോ, സംഭരണശാലയോ സംസ്ഥാനത്തു പ്രവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനവാസകേന്ദ്രങ്ങളിൽ ഒരു കാരണവശാലും ഇത്തരം സ്ഥാപനങ്ങൾ അനുവദിക്കില്ല. ലൈസൻസുളള സ്ഥാപനങ്ങൾ ഇതിനായുളള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അദ്ദേഹം പറഞ്ഞു.