വയനാട്: മദ്യലഹരിയിൽ ഹോട്ടലിൽ അതിക്രമിച്ചു കയറി ഹോട്ടൽ നടത്തിപ്പുകാരിയെയും ജീവനക്കാരെയും മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. വെള്ളമുണ്ട സ്വദേശികളായ അബ്ദുൾ ജലീൽ, ഷമീർ, മുത്തലിബ് എന്നിവരാണ് പിടിയിലായത്. തൊണ്ടർനാട് ഇൻസ്പെക്ടർ ബൈജുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലായത്.
കഴിഞ്ഞ നാലിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ഞിരങ്ങാട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ അതിക്രമിച്ച് കയറിയ മൂവർ സംഘം ഹോട്ടൽ നടത്തിപ്പുകാരിയെയും തൊഴിലാളികളായ രണ്ട് പേരെയും അക്രമിക്കുകയായിരുന്നു. ഹോട്ടലിലുണ്ടായിരുന്ന വസ്തുക്കളും നശിപ്പിക്കാൻ ശ്രമിച്ചു.
ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് പറഞ്ഞു. ജലീലിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹോട്ടൽ നടത്തിപ്പുകാരിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.