ഹൈദരാബാദ്: ഐപിഎൽ പത്താം സീസണിലെ ചാമ്പ്യന്മാരെ ഇന്നറിയാം. കലാശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസ് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റസിനെ നേരിടും. ഹൈദരബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ രാത്രി എട്ടിനാണ് മത്സരം.
ചാമ്പ്യൻപട്ടം തിരികെ പിടിക്കാൻ മുംബൈ ഇന്ത്യൻസ്. കന്നികിരീടം ലക്ഷ്യമിട്ട് റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ്സ്. ഹൈദരാബാദിലെ ഉപ്പൽ സ്റ്റേഡിയത്തിൽ ഇന്ന് തീപാറും പോരാട്ടം. സീസണിലെ മിന്നും പ്രകടനം തുടരാനുറച്ചാണ് മുംബൈ ഇറങ്ങുന്നത്
രോഹിത് ശർമ്മയും പാർത്ഥിവ് പട്ടേലും കീറൻ പൊളളാർഡും അണിനിരക്കുന്ന ബാറ്റിംഗ് നിര, പേസ് ആക്രമണത്തിൽ വൈവിധ്യം തീർത്ത് ജസ്പ്രിത് ബുംറയും, മിച്ചൽ ജോൺസനും, ലസിത് മലിംഗയും. സ്പിൻ മികവുമായി കരൺ ശർമയും, കൃണാൽ പാണ്ഡ്യയും. ഐപിഎല്ലിൽ മൂന്നാം കിരീടം ലക്ഷ്യമിടുന്ന മുംബൈയ്‌ക്ക് പ്രതീക്ഷ നൽകുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.
ബെൻ സ്റ്റോക്സിന്‍റെയും ഇമ്രാൻ താഹിറിന്‍റെയും, സ്റ്റീവൻ സ്മിത്തിന്‍റെയും വ്യക്തിഗത മികവിൽ തുടക്കത്തിൽ മുന്നേറിയ പൂനെ ടീം ഗെയിമിലേക്ക് ചുവടുമാറ്റിക്കഴിഞ്ഞു. വിക്കറ്റ് വേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള ജയദേവ് ഉനദ്കട്ടും യുവതാരം വാഷിംഗ്ടൺ സുന്ദറുമാണ് ടീമിന്‍റെ തുറുപ്പ് ചീട്ട്. ബാറ്റിംഗിൽ രാഹുൽ ത്രിപാദിയും, അജിങ്ക്യാ രഹാനെയും, സ്മിത്തും, മികച്ച ഫിനിഷറായ എം എസ് ധോണിയും പ്രതീക്ഷ നൽകുന്നു. ദേശീയ ടീമിനൊപ്പം ചേരാൻ നാട്ടിലേക്ക് മടങ്ങിയ ബെൻസ്റ്റോക്സിന്‍റെയും ഇമ്രാൻ താഹിറിന്‍റെയും അഭാവം പ്രകടമാണ്.
എന്നാൽ ആദ്യ ക്വാളിഫയറിൽ അടക്കം സീസണിൽ മൂന്ന് മത്സരങ്ങളിലും മുംബൈയെ തോൽപിച്ചതിന്‍റെ ആത്മവിശ്വാസം പൂനെയ്‌ക്കുണ്ട്. എന്നാൽ കൊൽക്കത്തയെ തകർത്തെറിഞ്ഞതിന്‍റെ ആത്മവിശ്വാസം മുംബൈയ്‌ക്ക് കരുത്ത് നൽകുന്നു.
സൺറൈസേഴ്സിന്‍റെ തട്ടകത്തിൽ അന്തിമ ജയം മുംബൈയ്‌ക്കോ, പൂനെയ്‌ക്കോ എന്ന് കാത്തിരുന്ന് കാണാം.