ഹൈദരാബാദ്: ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കിയ റെക്കോർഡ് ഇനി മുംബൈ ഇന്ത്യൻസിന്. 2013 ലും 15 ലും കിരീടം നേടിയ മുംബൈ പത്താം സീസണിലും നേട്ടം ആവർത്തിച്ചാണ് ഐപിഎല്ലിൽ പുതുചരിത്രം രചിച്ചത്. ഗുജറാത്ത് ലയൺസിന്‍റെ മലയാളി താരം ബേസിൽ തമ്പിയാണ് മികച്ച യുവതാരം.
ഐപിഎല്ലിൽ കന്നികിരീടത്തിനായുള്ള മുംബൈ ഇന്ത്യൻസിന്‍റെ കാത്തിരിപ്പിന് വിരമാമിട്ടത് 2013 ൽ. ചെന്നൈ സൂപ്പർ കിംഗ്സിനെ 23 റൺസിന് കീഴടക്കിയായിരുന്നു മുംബൈ കിരീടത്തിൽ മുത്തമിട്ടത്. 2015 ൽ വീണ്ടും ചാമ്പ്യന്മാരായി. ഇത്തവണ എതിരാളികളായ ചെന്നൈയ്‌ക്കെതിരെ നേടിയത് 43 റൺസിന്‍റെ തകർപ്പൻ ജയം. രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടവും ഇതിനിടെ മുംബൈ സ്വന്തമാക്കിയിരുന്നു.
പത്താം സീസണിൽ ഏറ്റവും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ലീഗിൽ ഒന്നാമതെത്തിയ മുംബൈ പൂനെയ്‌ക്കെതിരെ മാത്രമാണ് തുടർച്ചയായി പരാജയപ്പെട്ടത്. എന്നാൽ കലാശപോരാട്ടത്തിൽ അവിസ്മരണീയ ജയം നേടി മൂന്നാം കിരീടം മുംബൈ സ്വന്തം പേരിൽ കുറിച്ചു.
സീസണിൽ ഫെയർ പ്ലേ അവാർഡ് ഗുജറാത്ത് സ്വന്തമാക്കി. സീസണിൽ 641 റൺസ് അടിച്ചുകൂട്ടിയ ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയപ്പോൾ വിക്കറ്റ് വേട്ടയിൽ മുന്നിലെത്തിയ ഭുവനേശ്വർ കുമാർ പർപ്പിൾ ക്യാപ് സ്വന്തമാക്കി.
മലയാളി താരം ബേസിൽ തമ്പിയാണ് മികച്ച യുവതാരം. പെർഫെക്ട് ക്യാച്ചിനുള്ള പുരസ്കാരം സുരേഷ് റെയ്നയും, സ്റ്റൈലിഷ് പ്ലെയർ അവാർഡ് ഗൗതം ഗംഭീറും സ്വന്തമാക്കി. ഗ്ലാം ഷോട്ട് അവാർഡ് യുവരാജ് നേടി.
സീസണിൽ മിന്നുന്ന പ്രകടനവുമായി പൂനെയുടെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച ബെൻ സ്റ്റോക്സാണ് വിലയേറിയ താരം.