ഇറ്റാലിയൻ ഫുട്‍ബോൾ താരവും, റോമ ഫുട്‍ബോൾ ക്ലബിന്‍റെ ഇതിഹാസ താരവുമായ ഫ്രാൻസെസ്‍കോ ടോട്ടി ഫുട്‍ബോളിൽ നിന്ന് വിടവാങ്ങി. എ.എസ് റോമയ്‍ക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയ ടോട്ടി, വിജയത്തോടെയാണ് കളം വിട്ടത്. പ്രിയ താരത്തിന് കഴിഞ്ഞ ദിവസം വികാര നിർഭരമായ യാത്ര അയപ്പാണ് ക്ലബ് അധികൃതരും സഹകളിക്കാരും നൽകിയത്.
റോമയുടെ ഗ്ലാഡിയേറ്റർ ഒടുവിൽ ബൂട്ടഴിച്ചു. കാൽനൂറ്റാണ്ടായി ഇറ്റാലിയൻ ക്ലബ് ഫുട്ബോളിന്‍റെ ഗതി നിർണ്ണയിച്ച മധ്യനിരയിലെ പ്രതിഭാശാലിക്ക് ഇനി വിശ്രമ നാളുകൾ. സമകാലിക ഫുട്‍ബോളിലെ പ്രതിഭാധനരായ താരങ്ങളുടെ ഗണത്തിൽ മുൻനിരയിൽ വരും
ഫ്രാൻസിസ്‍കോ ടോട്ടിയുടെ സ്ഥാനം.
യവന രാജകുമാരനെ ഓർമ്മിക്കുന്ന മുഖം, മൈതാനങ്ങളിൽ പ്രസരിപ്പോടെ വിഹരിക്കുന്ന മധ്യനിരയിലെ ഭാവനാശാലി. അറ്റാക്കിംഗ് മിഡ്‍ഫീൽഡറായും സെക്കൻഡ് സ്ട്രൈക്കറായും തിളങ്ങിയ ടോട്ടി, റോമയ്‍ക്കായി 619 മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയത് 250 ഗോളുകൾ.
ഗോളടിച്ചും ഗോളടിപ്പിച്ചും മുന്നേറിയ ടോട്ടി, തന്നെ വളർത്തി വലുതാക്കിയ ക്ലബിനായി കരിയർ തന്നെ സമർപ്പിച്ചു. യൂറോപ്പിലെ വമ്പൻ ക്ലബുകളായ റയൽ മാഡ്രിഡിന്‍റേയും മാഞ്ചസ്റ്റർ യൂണൈറ്റഡിന്‍റേയും കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകൾ നിരസിച്ച ടോട്ടി, ഫുട്ബോളിന്‍റെ ബാലപാഠം
പകർന്നുനൽകിയ ജന്മനാട്ടിലെ ക്ലബിനൊപ്പം നിലയുറപ്പിക്കുകയായിരുന്നു. കാൽപ്പന്തുകളിയെന്നാൽ പണം മാത്രമല്ലെന്ന മഹത്തായ സന്ദേശം ജീവിതത്തിൽ പ്രാവർത്തികമാക്കിയ താരമാണ് ഫ്രാൻസിസ്കോ ടോട്ടി.
2006ൽ ഇറ്റലിയെ ലോകകപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ടോട്ടി, രാജ്യാന്തര ഫുട്‍ബോളിലും തിളങ്ങി. ക്ലബ് ഫുട്ബോളിൽ റോമക്കായി ഒരു സിരിസ് എ കിരീടവും, രണ്ട് കോപ്പാ ഇറ്റാലിയ പട്ടവും സമ്മാനിച്ച ഗ്ലാഡിയേറ്റർ, വരുന്ന വർഷത്തെ ചാംപ്യൻസ് ലീഗ് ബർത്ത് കൂടി ഉറപ്പിച്ചാണ് ക്ലബിനോട് വിട ചൊല്ലിയത്.