ഓവൽ: ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് അപ്രതീക്ഷിത തോൽവി. ഓവലിൽ നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യയെ ശ്രീലങ്ക പരാജയപ്പെടുത്തിയത്. ജയത്തോടെ ലങ്ക സെമി സാധ്യത നിലനിർത്തി. ഇന്ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് – ബംഗ്ലാദേശിനെ നേരിടും.
ലങ്കൻ യുവതാരങ്ങളുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ ബൗളർമാർ. ഇന്ത്യ ഉയർത്തിയ 322 റൺസ് വിജയലക്ഷ്യം എട്ട് പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ശ്രീലങ്ക മറികടന്നു. രണ്ടാം വിക്കറ്റിൽ 159 റൺസിന്‍റെ കൂട്ടുകെട്ടൊരുക്കിയ ധനുഷ്ക ഗുണതിലക – കുശാൽ മെൻഡിസ് സഖ്യമാണ് ലങ്കൻ ജയത്തിന് അടിത്തറയിട്ടത്.
ഗുണതിലക 76 ഉം മെൻഡിസ് 89 ഉം റൺസുമായി മടങ്ങിയിട്ടും ലങ്ക തളർന്നില്ല. കുശാൽ പെരേരയേയും, ഗുണരത്നയേയും കൂട്ടുപിടിച്ച് എയ്ഞ്ചലോ മാത്യൂസ് ജയം ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖർ ധവാന്‍റെ സെഞ്ച്വറിയുടെ മികവിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്കോർ പടുത്തുയർത്തിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ടൊരുക്കിയ രോഹിത് ശർമ – ശിഖർ ധവാൻ സഖ്യമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്.
ധവാൻ 125 ഉം രോഹിത് 78 ഉം ധോണി 63 ഉം റൺസ് എടുത്തു.
ഗ്രൂപ്പിൽ നാലു ടീമുകളും ഓരോ മത്സരം ജയിച്ചതോടെ അവസാന മത്സരം നിർണായകമായി. സെമി ബർത്ത് ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരം ഇന്ത്യയ്‌ക്ക് ജയിച്ചേ തീരു.