വിമ്പിൾഡൺ ടെന്നീസിൽ വീണ്ടും അട്ടിമറി. വനിതാ സിംഗിൾസിൽ ലോക മൂന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയെ സീഡില്ലാ താരം സ്ലൊവാക്യയുടെ മഗ്ഥലീന റബറിക്കോവയാണ് അട്ടിമറിച്ചത്. പുരുഷ സിംഗിൾസിൽ മുൻ ചാമ്പ്യന്മാരായ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച് എന്നിവർ മൂന്നാം റൗണ്ടിലെത്തി.
ലോക മൂന്നാം നമ്പറും മൂന്നാം സീഡുമായ കരോലിന പ്ലിസ്കോവയ്ക്കെതിരെ ത്രസിപ്പിക്കുന്ന ജയമാണ് സ്ലൊവാക്യൻ താരം സ്വന്തമാക്കിയത്. ആദ്യ സെറ്റ് 3- 6ന് കൈവിട്ട ശേഷമായിരുന്നു റബറിക്കോവയുടെ തിരിച്ചുവരവ്. രണ്ടാം സെറ്റ് 7 – 5 ന് സ്വന്തമാക്കിയ സ്ലൊവാക്യൻ താരം മൂന്നാം സെറ്റ് 6 – 2 ന് നേടി.
വനിതാ സിംഗിൾസിൽ ഒന്നാം നമ്പർ താരം അഞ്ചലിക് കെർബർ, അഞ്ചാം സീഡ് കരോലിന വോസ്നിയാക്കി, റഷ്യൻ താരം സ്വറ്റ്ലേന കുസ്നട്സോവ, ഗാർബിൻ മുഗുരസ എന്നീ താരങ്ങൾ മൂന്നാം റൗണ്ടിലെത്തി.
പുരുഷ സിംഗിൾസിൽ മുൻ നിര താരങ്ങളായ റോജർ ഫെഡറർ, നൊവാക് ജോക്കോവിച്ച്, മിലോസ് റോണിച്ച്, ഡൊമനിക് തീം, ഗെൽ മൊൻഫിൽസ്, ഗ്രിഗോർ ദിമിത്രോവ്, എന്നിവർ അനായാസം രണ്ടാം റൗണ്ട് പിന്നിട്ടു.