ഇന്ത്യയ്ക്കെതിരായ ഏക ട്വന്റി മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിന് ഒന്‍പതു വിക്കറ്റ് ജയം. ഇവിന്‍ ലൂയീസിന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ആതിഥേയർക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്.
മത്സരം പുരോഗമിക്കവെ ലൂയിസിന്റെ ബാറ്റിങ്ങിനെ കമന്റേറ്റർ വിശേഷിപ്പിച്ചത് ബ്രൂട്ടൽ എന്നായിരുന്നു . അത്രമേൽ മാരകമായിരുന്നു ആ ബാറ്റിങ് വിസ്ഫോടനം. ഭുവനേശ്വർ കുമാറും, അശ്വിനും, ഷമിയും അടങ്ങുന്ന ഇന്ത്യന്‍ ബൗളിംങ് നിരയെ നിലം തൊടാന്‍ ലൂയീസ് അനുവദിച്ചില്ല. 62 പന്തിൽ നിന്ന് 125 റൺസെടുത്ത ഇവിന്‍ ലൂയീസിന്റെ ബാറ്റിൽ നിന്നു പിറന്നത് 12 സിക്സും നാല് ബൗണ്ടറിയും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 191 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ആണ് ആതിഥേയർ മറികടന്നത്. 29 പന്തിൽ അഞ്ച് ബൗണ്ടറിയും 3 സിക്സും പറത്തി 48 റൺസെടുത്ത ദിനേഷ് കാർത്തിക്ക് ഇന്ത്യന്‍ നിരയിലെ ടോപ്പ് സ്കോററായി, 39 റൺസെടുത്ത വിരാട് കോഹ് ലി 35 റൺസെടുത്ത റിഷഭ് പന്ത് എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുടി ബാറ്റിംങ്ങിനിറങ്ങിയ വിന്റീസ് ഓപ്പണർമാർ തുടക്കം മുതൽ ഇന്ത്യന്‍ ബൗളർമാരുടെ മുകളിൽ വ്യക്തമായ ആധിപത്യം പുലർത്തി ഒന്നാം വിക്കറ്റിൽ ഗെയിലിനൊപ്പം ലൂയീസ് 82 റൺസ് കൂട്ടി ചേർത്തു.
തുടർന്നെത്തിയ സാമുവൽസ് ലൂയീസിന് മികച്ച പിന്തുണ നൽകിയതോടെ വിന്‍ഡീസ് വിജയം പിടിച്ചെടുത്തു. നാട്ടിൽ ഏകദിന പരമ്പര ഇന്ത്യയ്ക്ക് മുന്നിൽ അടിയറ പറഞ്ഞ വിന്‍ഡീസ് ഏക ട്വന്റിയിലെ തകർപ്പന്‍ ജയത്തോടെ മധുരമായി പകരം വീട്ടി.