മുംബൈ : രവി ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകും. ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനം ബിസിസിഐ അംഗീകരിച്ചു. ബൗളിംഗ് കോച്ചായി സഹീർഖാനെ തെരഞ്ഞെടുത്തതായി ബിസിസിഐ ആക്ടിംഗ് പ്രസിഡന്റ് സി.കെ ഖന്ന അറിയിച്ചു. ഇന്ത്യയുടെ വിദേശ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ബാറ്റിംഗ് ഉപദേഷ്ടാവായി പ്രവർത്തിക്കും.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തിനായി, മുംബൈയിൽ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെ ചുരുക്കപ്പട്ടികയിൽ നിന്നാണ് രവിശാസ്ത്രിയുടെ പേര് ബിസിസിഐയുടെ ഉപദേശക സമിതി നിർദ്ദേശിച്ചത്. സച്ചിനും, ഗാംഗുലിയും, ലക്ഷ്മണും ഉൾപ്പെട്ട ഉപദേശക സമിതിയുടെ നിർദ്ദേശം ബിസിസിഐ ഭരണസമിതി അംഗീകരിക്കുകയായിരുന്നു.
2014 മുതൽ രണ്ടുവർഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ഡയറക്ടറായി പ്രവർത്തിച്ചുള്ള പരിചയമാണ് ശാസ്ത്രിയ്ക്ക് മുതൽക്കൂട്ടായത്. നായകൻ വിരാട് കൊഹ്ലിയുമായി അടുത്ത ബന്ധം സൂക്ഷിച്ച ശാസ്ത്രി പരിശീലകനാകുമെന്ന് നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു. പത്ത് പേർ അപേക്ഷ നൽകിയിരുന്നെങ്കിലും ശാസ്ത്രിയ്ക്ക് പുറമെ വീരേന്ദർ സേവാഗ്, ഓസിസ് മുൻതാരം ടോം മൂഡി, റിച്ചാർഡ് പൈബസ്, ലാൽചന്ദ് രജ്പുത്ത് എന്നിവരെ മാത്രമാണ് അഭിമുഖത്തിന് പരിഗണിച്ചത്.
നായകൻ വിരാട് കൊഹ്ലി അടക്കം ടീമിലെ മുതിർന്ന താരങ്ങളുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് അനിൽ കുംബ്ലെ രാജിവച്ചതോടെയാണ് പുതിയ പരിശീലകനെ ബിസിസിഐ തേടിയത്. ജൂലൈ 26 ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ശാസ്ത്രിയെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി.