ലണ്ടൻ : വിമ്പിൾഡൺ ടെന്നീസ് വനിതാ സിംഗിൾസിൽ സെമി ലൈനപ്പായി. ലോക ഏഴാം നമ്പർ ബ്രിട്ടന്‍റെ ജൊഹാന കോണ്ട – മുൻ ചാമ്പ്യൻ യു എസിന്‍റെ വീനസ് വില്യംസിനെ നേരിടും. രണ്ടാം സെമിയിൽ സ്പാനിഷ് താരം ഗാർബിൻ മുഗുരസയും സ്ലൊവാക്യൻ താരം മഗ്ദലേന റബറിക്കോവയും ഏറ്റുമുട്ടും. പുരുഷ സിംഗിൾസിൽ ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് നടക്കും.
ലോക രണ്ടാം നമ്പറും രണ്ടാം സീഡുമായ റൊമേനിയൻ താരം സിമോണ ഹാലപ്പിനെ അട്ടിമറിച്ചാണ്, ആറാം സീഡ് ബ്രിട്ടീഷ് താരം ജൊഹാന കോണ്ട സെമിയിൽ കടന്നത്. ആദ്യ സെറ്റ് 6 – 7 ന് കൈവിട്ട ബ്രിട്ടീഷ് താരം രണ്ടാം സെറ്റ് 7 -6 ന് തിരികെ പിടിച്ചു. മൂന്നാം സെറ്റ് 6 – 4 ന് നേടിയ ജൊഹാന സെമി ബർത്ത് ഉറപ്പിച്ചു.
ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ചാമ്പ്യൻ ലാത്വിയയുടെ കൗമാര താരം യലേന ഒസ്റ്റപെൻകോയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് മുൻ ചാമ്പ്യൻ വീനസ് വില്യംസ് സെമി ബർത്ത് ഉറപ്പിച്ചത്. സ്കോർ 6-3,7-5.
മറ്റൊരു മത്സരത്തിൽ യു എസ് താരം കോകോ വാൻഡേവേഗയെ സ്ലൊവാക്യയുടെ സീഡില്ലാതാരം മഗ്ദലേന റബറിക്കോവ കീഴടക്കി. സ്കോർ 6 -3, 6 -3. ലോക എട്ടാം നന്പർ റഷ്യയുടെ സ്വറ്റലേന കുസ്നട്സോവയെ തോൽപ്പിച്ചാണ് സ്പാനിഷ് താരം ഗാർബിൻ മുഗുരസ സെമിയിൽ കടന്നത്. സ്കോർ 6-3,6-4. പുരുഷ സിംഗിൾസ് ക്വാർട്ടർ പോരാട്ടങ്ങൾ ഇന്ന് നടക്കും. നിലവിലെ ചാമ്പ്യൻ ആൻഡി മുറെ സാം ക്വറിയേയും, റോജർ ഫെഡറർ മിലോസ് റോണിച്ചിനേയും നേരിടും. ജില്ലസ് മുല്ലർ – മാരിൻ സിലിച്ച് പോരാട്ടവും നൊവാക് ജോക്കോവിച്ച് – തോമസ് ബർഡിച്ച് ക്വാർട്ടർ പോരാട്ടവും ഇന്ന് നടക്കും.