കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം ഇന്ന്. വിരാട് കോഹ് ലി നയിക്കുന്ന ടീം ഇന്ന് ക്രീസിലിറങ്ങുമ്പോൾ പ്രത്യേകതകൾ ഏറെയാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ സമ്പൂർണ്ണ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് കളിക്കളത്തിലിറങ്ങുന്നത്. ഇന്ത്യക്കിത് അടുത്ത ലോകകപ്പിലേക്ക് ടീമിനെ എടുക്കാനുള്ള പരീക്ഷണമാണെങ്കിൽ ശ്രീലങ്കയ്‌ക്കിത് ലോകകപ്പിൽ സ്ഥാനമുറപ്പിക്കാനുള്ള യോഗ്യത മത്സരം തന്നെയാണ്.
ടീമിൽ ചെറിയ അഴിച്ചുപണി നടത്തിയാണ് ഇന്ത്യൻ ടീമിന്ന് കളിക്കളത്തിലിറങ്ങുന്നത്.ബോളിങ്ങിൽ ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ പകരമെത്തുന്നത് നിശ്ചിത ഓവർ മത്സരങ്ങളിലെ കേമൻമാരായ ജസ്പ്രിത് ബൂമ്റയും ഭുവനേശ്വർ കുമാറുമാണ്.
സ്പിന്നർമാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയെയും ടീമിൽ നിന്നും ഒഴിവാക്കി. കുൽദീപ് യാദവാണ് സ്പിന്നിൽ ഇന്ത്യയുടെ വജ്രായുധം. വൈസ് ക്യാപ്റ്റനായി സ്ഥാനകയറ്റം കിട്ടിയ രോഹിത് ശർയും മഹേന്ദ്ര സിങ് ധോണിയും തിരിച്ചെത്തുന്നു എന്ന പ്രത്യേകതകയും ഇന്നത്തെ മത്സരത്തിനുണ്ട്.
ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം ഓൾ റൗണ്ടർ കേദാർ ജാദവിനേയും ഇന്നിറക്കിയേക്കാനാണ് സാധ്യത.
ഐസിസി ലോകറാങ്കിങ്ങിൽ നിലവിലെ എട്ടാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്ക് ലോകകപ്പിലേക്ക് യോഗ്യത നേടാൻ നിലവിൽ രണ്ട് മത്സരമെങ്കിലും ജയിച്ചേ മതിയാകൂ. ഏയ്ഞ്ചലോ മാത്യൂസും ലസിത് മലിംഗയും ടീമലേക്ക് മടങ്ങി എത്തുന്നു എന്നുള്ളത് മാത്രമാണ് ശ്രീ ലങ്കയുടെ ഏക ആശ്വാസം.