ഇംഗ്ലണ്ടിന്‍റെ സൂപ്പർ താരം വെയ്‍ൻ റൂണി അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. ലോകകപ്പ് യോഗ്യതയ്‍ക്കായുളള അടുത്ത മത്സരത്തിന് മുന്നോടിയായാണ് നാടകീയ പ്രഖ്യാപനം.
ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരൻ രാജ്യാതന്തര ഫുട്ബോളിൽ നിന്ന് ബൂട്ടഴിക്കുന്നു. റൂണിയുടെ ചടുല നീക്കങ്ങളും ചാരുതയാർന്ന ഗോളുകളും ഇനി ക്ലബ് ഫുട്ബോളിൽ മാത്രം.
താരനിബിഢമായ ഇംഗ്ലീഷ് ടീമിൽ കളിക്കുക എന്നത് വലിയ അംഗീകാരമായിരുന്നു. ഇപ്പോൾ തോന്നുന്നു പിൻവാങ്ങാൻ സമയമായെന്ന്. വിരമിക്കൽ പ്രഖ്യാപനത്തിനിടെ എവർട്ടൺ സൂപ്പർ താരം പറഞ്ഞു.
ലോകകപ്പ് യോഗ്യതയ്‍ക്കുളള ഇംഗ്ലണ്ട് ടീമിൽ ഇറങ്ങണമെന്ന് ടീം മാനേജർ ഗരത് സൗത്ത് ഗേറ്റ് കഴിഞ്ഞ ദിവസം റൂണിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
18 ആം വയസിൽ 2004ലെ യൂറോ കപ്പിലായിരുന്നു വെയ്ൻ റൂണിയുടെ അരങ്ങേറ്റം. 119 മത്സരങ്ങളിൽ ഇംഗ്ലീഷ് ജഴ്സിയണിഞ്ഞ റൂണി, എതിരാളികളുടെ ഗോൾ പോസ്റ്റിൽ 53 തവണയാണ്
നിറയൊഴിച്ചത്.
ഒരു ദശാബ്‍ദത്തിലേറെയായി ഇംഗ്ലണ്ട് മുന്നേറ്റ നിരയുടെ കുന്തമുനയായിരുന്ന റൂണി, വിടവാങ്ങുമ്പോൾ, ദേശീയ ടീമിന് നഷ്ടമാകുന്നത് കാൽപ്പന്തു കളിയുടെ പൂർണ്ണത ഹൃദയത്തിൽ ആവാഹിച്ച ഒരു ഉത്തമ സ്ട്രൈക്കറിനേയാണ്. ആ വിടവ് നികത്താൻ പരിശീലകൻ സൗത്ത് ഗേറ്റിന് നന്നായി വിയർപ്പൊഴിക്കേണ്ടി വരും