ന്യൂഡൽഹി : എഴുപത് കിലോമീറ്ററിനുള്ളിൽ കടക്കുന്ന ശത്രുവിന്റെ ഏത് വ്യോമ ആക്രമണത്തേയും ഭസ്മമാക്കുന്ന മിസൈൽ മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് . മദ്ധ്യ ദൂര ഭൂതല വ്യോമ മിസൈലാണ് 2020 ഓടെ കര സൈന്യത്തിന്റെ പ്രഹരശേഷിക്ക് മുതൽക്കൂട്ടാകുന്നത് .
ഇസ്രയേലുമായി ചേർന്ന് ഡിആർഡിഒ നിർമ്മിക്കുന്ന മിസൈലിന് മറ്റ് മിസൈലുകളേയും ഡ്രോണുകളേയും ഹെലികോപ്ടറുകളേയും വെടി വെച്ച് വീഴ്‌ത്താൻ കഴിയും . നിലവിൽ വ്യോമസേനയ്‌ക്കും നാവിക സേനയ്‌ക്കും മാത്രമാണ് ഈ മിസൈലുകൾ ഉള്ളത് .
ഇസ്രയേൽ എയറോസ്പേസ് ഇൻഡസ്ട്രീസുമായി പതിനേഴായിരം കോടിയുടെ കരാറിലാണ് ഡിആർഡിഒ ഒപ്പിട്ടിരിക്കുന്നത് . 70 കിലോമീറ്ററാണ് ദൂരപരിധി. 200 മിസൈലുകൾ അടങ്ങുന്ന 40 ഫയറിംഗ് യൂണിറ്റുകളാണ് 2020 ഓടെ കരസേനയ്‌ക്ക് ലഭിക്കുക.
വ്യോമമാർഗ്ഗമുള്ള ഭീഷണികളെ ശക്തമായി നേരിടാൻ കരസേനയെ സഹായിക്കാൻ ഈ മിസൈൽ സംവിധാനത്തിന് കഴിയും. 25 കിലോമീറ്റർ ദൂരപരിധിയുള്ള ഇന്ത്യൻ നിർമ്മിത ഭൂതല വ്യോമമിസൈൽ ആകാശ് നേരത്തെ തന്നെ സൈന്യത്തിന്റെ ഭാഗമാണ് .