കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ ജയം. ഏക ട്വന്റി മത്സരത്തിൽ ലങ്കയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്.
നേരത്തെ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിലും അഞ്ച് ഏകദിന മത്സരങ്ങളിലും ഇന്ത്യ ജയം നേടിയിരുന്നു.
കൊളംബോയിൽ നടന്ന ട്വന്റി20 മത്സരത്തിൽ 171 റൺസ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലിയുടേയും മനീഷ് പാണ്ഡയുടേയും അർദ്ധ സെഞ്ച്വറികളാണ് ഇന്ത്യയെ ജയത്തിലെത്തിച്ചത്.
കോഹ്ലി 54 പന്തിൽ 82 റൺസും പാണ്ഡെ 36 പന്തിൽ 51 റൺസും നേടി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 139 റൺസ് കൂട്ടിച്ചേർത്തു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്തത്.