മനാമ : പ്രവാസികൾക്ക് അനുയോജ്യമായ രാജ്യം ബഹറിനെന്ന് അഭിപ്രായ സർവ്വേ. വിദേശികൾക്ക് മികച്ച തൊഴിൽ സ്വാതന്ത്ര്യവും, നല്ല ജീവിത സാഹചര്യവും ഒരുക്കുന്നതിൽ ബഹറിൻ ഏറെ മുന്നിലാണെന്ന് സർവ്വേ പറയുന്നു. മ്യൂണിക്ക് ആസ്ഥാനമായ ഇന്റർ നേഷൻസ് നടത്തിയ അഭിപ്രായ സർവ്വേയിൽ അമേരിക്കയും ബ്രിട്ടനും ഏറെ പിന്നിലേക്ക് പോയി.
മ്യൂണിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയായ ഇന്റർനേഷൻസ് 166 രാജ്യങ്ങളിൽ നിന്നുള്ള 13000 ത്തിൽ പരം പ്രവാസികൾക്കിടയിൽ നടത്തിയ അഭിപ്രായ സർവ്വേയിലാണ് ബഹ്റൈൻ ഒന്നാമതെത്തിയത്. വിദേശികൾക്ക് ജോലി ചെയ്യാനും കുടുംബത്തോടൊപ്പം ജീവിക്കാനും ഏറ്റവും നല്ല സാഹചര്യമാണ് ബഹ്റൈൻ ഒരുക്കുന്നത് എന്ന് സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. 65 രാജ്യങ്ങളെ കുറിച്ച് നടത്തിയ സർവ്വേയിൽ സൗദി, കുവൈറ്റ് ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് അവസാന പത്ത് സ്ഥാനങ്ങളിൽ എത്താനേ കഴിഞ്ഞുള്ളു.
യു.എ.ഇ പട്ടികയിൽ 26-ാമതെത്തി.ബ്രെക്സിറ്റിനെ തുടർന്ന് പൗണ്ടിന്റെ മൂല്യമിടിഞ്ഞതും ഉയർന്ന ജീവിതച്ചെലവും കാരണം ബ്രിട്ടന് പ്രവാസികളുടെ പ്രിയ കേന്ദ്രമെന്ന സ്ഥാനം നഷ്ടമാവുന്നുവെന്ന് സർവ്വെ പറയുന്നു. 21 സ്ഥാനങ്ങൾ ഇടിഞ്ഞ് 54-ാമതാണ് ബ്രിട്ടനിപ്പോൾ. മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം അമേരിക്കയുടെ സ്ഥാനത്തിനും ഇടിവുണ്ടായി. 17 സ്ഥാനങ്ങൾ താഴേക്ക് പോയി 43-ാമതായി യു.എസ്.
അമേരിക്കയിലെ ശിശുസംരക്ഷണത്തിന്റേയും ആരോഗ്യമേഖലയുടേയും ചെലവ് താങ്ങാനാവുന്നില്ല എന്ന് അഭിപ്രായമാണ് കൂടുതലും ലഭിച്ചത്. കഴിഞ്ഞ വർഷം ആദ്യ 10ൽ ഉണ്ടായിരുന്ന ഓസ്ട്രേലിയ ഇപ്പോൾ 34-ാമതായി. ഗ്രീസാണ് ഏറ്റവും പിന്നിൽ. നിലവിൽ ലോകമെമ്പാടും 50 ദശലക്ഷം പ്രവാസികളുള്ളത് 5 വർഷത്തിനിടിയിൽ 60 ദശലക്ഷമാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.