ഒമാനിലെ നിരവധി ജോലികൾക്ക് വിദേശികൾക്ക് വിസ അനുവദിക്കുന്നതിന് ആറു മാസത്തേക്കു വിലക്ക്. നിർമ്മാണം, ക്ലീനിംഗ്, സെയിൽസ് പ്രമോട്ടർ തുടങ്ങി നിരവധി ജോലികൾക്കുള്ള വിസ അനുവദിക്കുന്നതിനാണ് വിലക്ക്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി.
ഒമാനിൽ സ്വകാര്യമേഖലയിലെ നിരവധി ജോലികൾക്കുള്ള വിസ വിദേശികൾക്ക് അനുവദിക്കുന്നതിന് ആറുമാസത്തേക്ക് വിലക്ക്. മാനവവിഭശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിർമ്മാണം, ക്ലീനിംഗ്, സെയിൽസ് പ്രമോട്ടർ, സെയിൽസ് റെപ്രസെന്റേറ്റീവ്, പർച്ചേസ് റെപ്രസെന്റേറ്റീവ്, ഒട്ടക പരിപാലനം, കാർപ്പെന്ററി വർക് ഷോപ്പ് വിസ, മെറ്റൽ വർക് ഷോപ്പ് വിസ, അലൂമിനിയം വർക് ഷോപ്പ്, ബ്രിക് ഫാക്ടറി വിസ എന്നീ ജോലികൾക്കാണ് വിലക്ക്.
ഡിസംബർ ഒന്നുമുതൽ ആറ് മാസത്തേക്കാണ് വിലക്ക് നീട്ടിയതായി അധികൃതർ അറിയിച്ചു. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. 2013 മുതൽ ഏർപ്പെടുത്തിയ താത്കാലിക വിലക്കാണ് നീട്ടിയിരിക്കുന്നത്. 2013 മുതൽ സ്വദേശികൾക്ക് വൻതോതിൽ തൊഴിലവസരം ഒരുങ്ങിയിരുന്നു. വിദഗ്ധ പരിശീലനം നേടിയ സ്വദേശികൾ കൂടുതലായി സ്വകാര്യ മേഖലയിൽ ജോലിക്ക് തയ്യാറായി രംഗത്ത് വരികയും ചെയ്യുന്നുണ്ട്.
ഇതോടെയാണ് വിദേശികൾക്കുള്ള വിലക്ക് നീട്ടാൻ അധികാരികൾ തയ്യാറായത്. അതിനിടെ, രാജ്യത്തുള്ള അനധികൃത തൊഴിലാകൾക്കെതിരായ നടപടി സർക്കാർ ശക്തമാക്കിയിട്ടുണ്ട്. അനധികൃത താമസക്കാർക്ക് തൊഴിൽ നൽകുന്നവർക്കുള്ള പിഴ 100 റിയാലിൻ നിന്നും 1000 റിയാലായി ഉയർത്തിയിട്ടുണ്ട്.