സവ്യസാചി & ടീം
ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിലേക്കെത്തുമ്പോൾ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന ഒരു പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട് .തികച്ചും വൈരുദ്ധ്യം നിറഞ്ഞ ആവശ്യങ്ങൾക്കായ് സമരരംഗത്തു വന്ന 2 യുവ നേതാക്കളെയും (ഹാർദിക് പട്ടേലും, അൽപേഷ് താക്കൂറും), ഗുജറാത്തിലെ ദളിതരുടെ മിശിഹായായി സ്വയം പരിചയപ്പെടുത്തിയ മറ്റൊരു യുവനേതാവിനെയും (ജിഗ് നേഷ് മവാനി), ഛോട്ടു വാസവയെന്ന ആദിവാസി നേതാവിനെയും കൂട്ടുപിടിച്ചാണ് കോൺഗ്രസ് ബിജെപിയെ നേരിടുന്നത്
ഗുജറാത്തിലെ 33 ജില്ലകളിലായുള്ള 182 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഡിസംബർ 9, 14 തിയ്യതികളിലായി തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭൂമിശാസ്ത്രപരമായി 5 ഭാഗങ്ങളാണ് സംസ്ഥാനത്തുള്ളത്, വടക്കൻ ഗുജറാത്ത് -തെക്കൻ ഗുജറാത്ത് – മധ്യ ഗുജറാത്ത് – സൗരാഷ്ട്ര – കച്ച് മേഖലകളാണിവ.
പട്ടിദാർ അനാമത് ആന്ദോളൻ സമിതിയുടെ എതിർപ്പുകൾ അവരുടെ ചില ശക്തികേന്ദ്രങ്ങളിൽ നേരിടേണ്ടി വരുന്നുണ്ടെങ്കിലും ഭൂരിപക്ഷം പട്ടേൽ വിഭാഗവും ഇപ്പോഴും ബിജെപിക്കൊപ്പമാണെന്നാണ് പൊതുവെയുള്ള അനുമാനം. പട്ടേലുമാർ കട്വ, ല്യൂവ എന്നിങ്ങനെ 2 വിഭാഗങ്ങളുണ്ട്. ഇതിൽ കട്വ വിഭാഗത്തിൽ പെട്ടയാളാണ് ഹാർദിക് പട്ടേൽ. ല്യൂവ പട്ടേലുകൾ കോൺഗ്രസ്സിനോടത്ര പ്രതിപത്തി കാണിക്കുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കേശുഭായ് പട്ടേൽ സ്ഥാപിച്ച ഗുജറാത്ത് പരിവർത്തൻ പാർട്ടി മൂലം ബിജെപിക്ക് 11 സീറ്റുകൾ നഷ്ടമാവുകയും, പലയിടത്തും ഭൂരിപക്ഷം കുറയുകയും ചെയ്തിരുന്നു. ഇത്തവണ ഈ സീറ്റുകൾ കൈക്കലാക്കാനാകുമെന്നാണ് പാർട്ടി കരുതുന്നത്.
അമിത് ഷാ വളർത്തിക്കൊണ്ടുവന്ന ‘ബൂത്ത് ലെവൽ മൈക്രോ മാനേജ്മെൻറ് വർക്ക്’ ആണ് ഉത്തർപ്രദേശിലെപ്പോലെ പോലെ ഈ തിരഞ്ഞെടുപ്പിലും സുപ്രധാന ഘടകമാകാൻ പോകുന്നത് .’പേജ് പ്രമുഖ്’ എന്ന നൂതന ആശയവുമായാണ് ബിജെപി ഇത്തവണ ഗുജറാത്ത് ഇലക്ഷനെ നേരിടുന്നത് പോകുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള 50128 പോളിങ്ങ് ബൂത്തുകളിൽ മഹാഭൂരിപക്ഷം ബൂത്തുകളിലും വോട്ടർപട്ടികയിലെ ഒരു പേജിൽ നിന്നും ഒരു ബിജെപി അനുഭാവി/ പ്രവർത്തകനെ കണ്ടെത്തി ആ പേജിലെ വോട്ടർമാരെ നേരിട്ട് കാണാൻ അവരെ ചുമതലപ്പെടുത്തുന്ന രീതിയാണിത്. ഇവരുടെ പേരാണ് പേജ് പ്രമുഖ്.
ഇവരെ സഹായിക്കാൻ അതത് സ്ഥലത്തെ പാർട്ടിപ്രവർത്തകരുമുണ്ടാകും. ഇവരുടെ മേൽനോട്ടത്തിനായി 5-6 ബൂത്തുകൾ കേന്ദ്രീകരിച്ച് പാർട്ടി തുടങ്ങിയവയാണ് ‘ശക്തി കേന്ദ്രങ്ങൾ’. ഈ ശക്തി കേന്ദ്രങ്ങളുടെ മേൽനോട്ടം നിയമസഭാ മണ്ഡലം കമ്മിറ്റിക്കോ സ്ഥലം എം.എൽ.എ ക്കോ ആയിരിക്കും. അവർ റിപ്പോർട്ട് നൽകുന്നത് സംസ്ഥാന നേതൃത്വത്തിനും, അതുവഴി അമിത് ഷായ്ക്കുമാണ്.
ഓരോ പേജ് പ്രമുഖും 50-60 വോട്ടർമാരെ നേരിൽ കണ്ട് അവർ നേരിടുന്ന പ്രശ്നങ്ങളും, അവർക്ക് പാർട്ടിയോടെന്തെങ്കിലും കാര്യത്തിൽ നീരസമോ, വിരോധമോ ഉണ്ടെങ്കിൽ അതും ശക്തികേന്ദ്രങ്ങളെ അറിയിക്കുകയും, തുടർന്നവരെ അനുനയിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്യും. തന്നെ ഏൽപ്പിച്ച 50-60 വോട്ടർമാരെ 3 തവണയെങ്കിലും കാണുകയും അവർ പോളിംഗ് ദിവസം വോട്ടു ചെയ്തെന്ന് ഉറപ്പു വരുത്തുകയെന്നതും പേജ് പ്രമുഖിന്റെ ചുമതലയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേഡർ സംവിധാനമാണ് ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റൊരു ഘടകം . പേജ് പ്രമുഖുമാരിൽ നല്ലൊരു പങ്കും ആർ.എസ്.എസ് പ്രവർത്തകരാണ് . സംഘത്തെപ്പോലൊരു ‘കേഡർ’ സംഘടനയുടെ പിന്തുണയില്ലാത്തതാണ് കോൺഗ്രസ് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്.
അടുത്തത് : പട്ടീദാർ അനാമത് ആന്ദോളൻ സമിതിയെ ബിജെപി എങ്ങനെ നേരിടും ?