സവ്യസാചി & ടീം
മുന്നാക്ക വോട്ടുകളിൽ ഭൂരിഭാഗവും ഇത്തവണയും ബിജെപിക്കൊപ്പമാകുമെന്നാണ് സൂചന, അതുപോലെ മുസ്ലിം വോട്ടർമാരിൽ അഞ്ചിലൊരാൾ ബിജെപിക്ക് വോട്ട് ചെയ്തേക്കാം. അവരെ വൻതോതിൽ ഒഴിവാക്കി ജാതി സംഘടനകളുടെ പിറകെയുള്ള കോൺഗ്രസ്സിന്റെ പോക്ക് അവരെ നിരാശരാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ കോൺഗ്രസ്സിനൊപ്പം മത്സരിച്ച NCP ഇത്തവണ 76 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. 12 മണ്ഡലങ്ങളിൽ മത്സരിച്ച് രണ്ടിടത്ത് വിജയിക്കുകയും 2 ഇടത്ത് രണ്ടാം സ്ഥാനത്ത് വരികയും ചെയ്ത NCP ഇത്തവണ ഒറ്റക്ക് മത്സരിക്കുന്നത് കോൺഗ്രസ്സിന് തിരിച്ചടിയാണ്.
അതേസമയം 1 സീറ്റിൽ വിജയിക്കുകയും 1 സീറ്റിൽ രണ്ടാംസ്ഥാനത്ത് വരികയും ചെയ്ത JDU വിൽ നിന്നും വിഘടിച്ചു നിൽക്കുന്ന ഛോട്ടു വാസവയെന്ന ആദിവാസി നേതാവ് ബിലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന പാർട്ടിയുടെ പേരിൽ കോൺഗ്രസ്സുമായി സഖ്യത്തിലാകുകയും 6 ഇടത്ത് മത്സരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ പ്രതിഷേധിക്കുകയും സ്വതന്ത്ര സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ നിതീഷ് കുമാറിന്റെ JDU വിന്റെ 11 സ്ഥാനാർത്ഥികളെ ഈ മേഖലയിൽ നിർത്തിച്ച് ഇവരുടെ വോട്ടുകൾ വിഘടിപ്പിക്കാനും ഷാ ശ്രമിച്ചിട്ടുണ്ട്
2012 ൽ 15+ പരം മണ്ഡലങ്ങളിൽ 2500+ വോട്ടുകൾ നേടിയ രാംവിലാസ് പസ്വാന്റെ ലോക് ജനശക്തി പാർട്ടിയും, ചിലയിടത്ത് സ്വാധീനമുള്ള NDA യുടെ മറ്റൊരു സഖ്യകക്ഷിയായ RPI(അതാവലെ) വിഭാഗവും ഇത്തവണ സ്ഥാനാർത്ഥികളെ നിർത്താതെ BJP യെ പിന്തുണക്കുകയാണ്. എന്നാൽ മറ്റൊരു സഖ്യകക്ഷിയായ ശിവസേന 60 ഓളം മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ടെങ്കിലും അവർ ലക്ഷ്യം വെക്കുന്ന വോട്ട് വിഘടനം മറാത്തി വോട്ടർമാരുള്ള മണ്ഡലങ്ങളിൽപ്പോലും വിജയം കണ്ടേക്കില്ലെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. മഹാരാഷ്ട്രക്കാർക്കിടയിൽ ശിവസേനയുടെ പ്രഭാവം ഏറെ മങ്ങിയൊരു സാഹചര്യമാണിപ്പോഴുള്ളത്.
ബിഎസ്പി 162 മണ്ഡലങ്ങളിലും, വഗേലയുടെ ജൻ വികൽപ്പ് മഞ്ച് ഹിന്ദുസ്ഥാൻ കിസാൻ പാർട്ടിയെന്ന പേരിൽ 70 ഇടത്തും, ആമാദ്മി പാർട്ടി 33 ഇടത്തും, ഇടതുസംഘടനകൾ 14 ഇടത്തും, എസ്പി 5 ഇടത്തും മത്സരിക്കുന്നുണ്ട്. ഇതിനു പുറമേ ഗുജറാത്തിലെ ചെറു പാർട്ടികളും, സ്വതന്ത്രരുമടക്കം ആയിരത്തിലധികം സ്ഥാനാർത്ഥികൾ വേറെയും പല മണ്ഡലങ്ങളിലായി മത്സരിക്കുന്നുണ്ട്. ഇതെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രതിപക്ഷ വോട്ടുകളിൽ വിഘടനമുണ്ടാക്കുന്നുണ്ട്. കോൺഗ്രസ്സിനു വിജയസാധ്യതയുള്ളിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലാണെന്നതും ഷായുടെ ഒരു തന്ത്രമായാണ് കണക്കാക്കുന്നത്
16 മണ്ഡലങ്ങളിൽ ബിജെപി വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഇതിൽ 11 എണ്ണം പാർട്ടിയുടെ സിറ്റിംഗ് സീറ്റുകളാണ്. റിബൽ സ്ഥാനാർത്ഥികൾ, ഇപ്പോഴത്തെ സ്ഥാനാർത്ഥിയോട് താത്പര്യമില്ലാത്ത പ്രാദേശിക നേതൃത്വവും, സമുദായങ്ങളും, ഹാർദിക് ശക്തി കേന്ദ്രങ്ങൾ, ഗ്രൂപ്പിസം തുടങ്ങിയവയാണ് ഇവിടങ്ങളിൽ BJP നേരിടുന്ന പ്രശ്നങ്ങൾ. എന്നാൽ കോൺഗ്രസ്സിനും 22 മണ്ഡലങ്ങളിൽ ഇത്തരം പ്രശ്നങ്ങളുണ്ട്. ഇതിൽ 12 എണ്ണം അവരുടെ സിറ്റിങ്ങ് സീറ്റുകളാണ്.
കോൺഗ്രസ്സിന് നേരിടേണ്ടി വരുന്ന 3 പ്രധാന പ്രശ്നങ്ങൾ ഇവയാണ് –
1- RSS പോലൊരു കേഡർ പ്രസ്ഥാനത്തിന്റെ പിന്തുണയില്ലാത്തതും, പല മണ്ഡലങ്ങളിലും വോട്ടർമാരെ നേരിൽ കാണാൻ നിയോഗിക്കേണ്ട പ്രവർത്തക ദൗർലഭ്യവും
2- പ്രചാരണ പ്രവർത്തനങ്ങൾക്കായി വേണ്ടത്ര സംഭാവനകൾ ലഭിക്കാതിരിക്കുന്നത്, ഇത് അടിത്തട്ടിലുള്ള പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന് നേതാക്കൾ തന്നെ സമ്മതിക്കുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ കുറഞ്ഞതും, കേന്ദ്ര ഭരണം നഷ്ടപ്പെട്ടതും സംഭാവനകൾ കുറയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു
3- ഷായുടെ ബുദ്ധികൂർമ്മതയിൽ വിരിഞ്ഞ സ്വതന്ത്ര സ്ഥാനാർത്ഥികൾ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ പല മണ്ഡലങ്ങളിലും ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതിൽ കോൺഗ്രസ്സ് സീറ്റ് നിഷേധിച്ചവരും, രാജിവെച്ചവരും, കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പേരുള്ളവരും ഉൾപ്പെടുന്നു.
ഗ്രാമ പ്രദേശങ്ങളാണ് മുൻകാലങ്ങളിലും കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങൾ. നഗര പ്രദേശങ്ങളിൽ പാർട്ടിക്ക് പലപ്പോഴും അത്ര സീറ്റുകൾ ലഭിക്കാറില്ല. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും സംസ്ഥാന സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് കോൺഗ്രസ് നിഗമനം. അത് മുതലാക്കാനാണ് കോൺഗ്രസ്സിന്റെ ശ്രമം.
സംഘടനാ ശേഷിയിലൂടെയും അപ്രതീക്ഷിത തന്ത്രങ്ങളിലൂടെയും സർവ്വോപരി മോദി എന്ന ഗുജറാത്തി അഭിമാനത്തിന്റെയും (ഗുജറാത്തി അസ്മിത) പിന്തുണയിലൂടെ ഇതിനെ പരാജയപ്പെടുത്താമെന്നാണ് ഷാ നേതൃത്വം നൽകുന്ന BJP കരുതുന്നത്.2012 ൽ 47.85 ശതമാനവും, 2014 ൽ 60.1 ശതമാനവും വോട്ടുകൾ നേടിയ BJP ഇത്തവണയും 47% ത്തിനും 51% ത്തിനുമിടക്ക് വോട്ടുകൾ നേടാനാകുമെന്നു തന്നെയാണ് കരുതുന്നത്. ശക്തമായ സംഘടനാ ശേഷിയിലൂടെ കോൺഗ്രസ്സിന്റെ മഴവിൽ സഖ്യത്തെയും ചില പ്രദേശങ്ങളിലെ ഭരണ വിരുദ്ധ വികാരത്തെയും മറികടക്കാനാകുമെന്ന് പാർട്ടി കരുതുന്നു.
ചായ്വാല പ്രയോഗത്തിലൂടെയും, ക്ഷേത്ര ദർശന വിവാദങ്ങളിലൂടെയും, മോദി ഹിന്ദുവല്ലെന്നുള്ള നിരർത്ഥകമായ പ്രയോഗങ്ങളിലൂടെയും കോൺഗ്രസ്സ് ഇടക്കിടെ അടിക്കുന്ന ‘സെൽഫ് ഗോളുകളും’ BJP യെ കാര്യമായി സഹായിക്കുന്നുണ്ട് .
പട്ടാൻ, നന്ദോഡ്, നിക്കോൽ, നരോഡ, ഖെരാലു, അൻക് ലാവ്, വാദ്വാൻ, കോഡിനാർ, നവ് സാരി, ബറൂച്ച്, മഹുവാ, വഡോദര, ഷെഹ് ര എന്നീ സിറ്റിങ്ങ് സീറ്റുകളിലാണ് BJP ക്ക് പ്രശ്നങ്ങളുള്ളത്. അബ്സദ, ലിംബിഡി, രാജ്കോട്ട് ഈസ്റ്റ്, മാനവാടർ, തലാല, ധാരി, ലാത്തി, സോജിത്ര , ലുനവാഡ, ഗോധ്ര, ഡാങ്ങ്സ്, പാലൻപൂർ, ദേഗാം, കാൻക്രേജ്, സാനന്ദ്, ഡാനിലിംഡ, ദരിയാപൂർ, ദോരാജി, ജാംനഗർ റൂറൽ, സോംനാഥ്, പാലിട്ടാന, മെഹ്മദാബാദ് എന്നിവിടങ്ങളിലാണ് കോൺഗ്രസ്സ് പ്രശ്നങ്ങൾ നേരിടുന്നത്.
തങ്ങളുടെ ചില സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെടുന്നത് കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളിൽ ചിലത് പിടിച്ചെടുക്കുന്നതിലൂടെ പരിഹരിക്കാമെന്ന് പാർട്ടി കരുതുന്നു .സ്ത്രീ വോട്ടർമാർക്ക് ഇപ്പോഴും മോദിയോടുള്ള പ്രതിപത്തി എടുത്തു പറയേണ്ടതാണ്. ഇവർ ഒരു നിശബ്ദശക്തി ആണ്. ഇവരിൽ ഭൂരിഭാഗം ബിജെപിക്കൊപ്പം നിൽക്കുമെന്ന് കരുതപ്പെടുന്നു.നർമദാ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണം ബിജെപി ക്ക് ഭരണവിരുദ്ധ വികാരമുള്ള ചില സ്ഥലങ്ങളിൽ സഹായകമാകുന്നുണ്ട്. ജല ദൗർലഭ്യമുള്ള മേഖലകളിൽ ഈ പദ്ധതി ഏറെ സഹായകരമായിട്ടുണ്ട്.
മഴവിൽ സഖ്യത്തിലൂടെ ബിജെപിക്കെതിരെ പല മണ്ഡലങ്ങളിലും ശക്തമായ മത്സരമുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ കോൺഗ്രസ്സിനായിട്ടുണ്ടെന്നത് നിസ്തർക്കമാണ്, പക്ഷേ ബിജെപിയുടെയും ആർ.എസ്.എസിന്റെയും സംഘടനാവൈഭവം, മറ്റു ചെറു പാർട്ടികളിലൂടെയുണ്ടാകുന്ന പ്രതിപക്ഷ വോട്ടുകളുടെ വിഘടനം, പല മണ്ഡലങ്ങളിലും നേരിടുന്ന സ്വതന്ത്ര/റിബൽ സ്ഥാനാർത്ഥികളുടെ ബാഹുല്യം, നഗരങ്ങളിൽ ന്യൂനപക്ഷങ്ങളുടെ പാർട്ടിയെന്ന ഇമേജ്, സർവ്വോപരി മോദി-ഷാ ടീം ഉയർത്തുന്ന ‘ഗുജറാത്തി അസ്മിത’യിലൂന്നിയ പ്രചാരണം എന്നിവയെ എത്ര കണ്ട് മറികടക്കാൻ കോൺഗ്രസ്സിനും, അവരുടെ ഒപ്പമുള്ളവർക്കും കഴിയുമെന്നത് ഒരു ചോദ്യ ചിഹ്നമാണിപ്പോഴും.
ബിജെപിയെ ഒരു പാഠം പഠിപ്പിക്കണമെന്നു പറയുന്നവരിൽപോലും കോൺഗ്രസ്സ് ഭരണത്തിലെത്തുമെന്നതിൽ ഒരു ഉറപ്പില്ലായ്മ കാണുന്നുണ്ട്. നഗര പ്രദേശങ്ങളിൽ കൂടുതൽ സീറ്റുകൾ നേടുകയെന്നത് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ദുർഘടമായ ഒരു വെല്ലുവിളി തന്നെയാണ്. പലയിടത്തും ബൂത്ത് ലെവലിൽ പ്രവർത്തിക്കാനുള്ള സാമ്പത്തിക- സംഘടനാ ശേഷിക്കുറവ് കോൺഗ്രസ്സിനെ വലയ്ക്കുന്നുണ്ട്.
ജാതി സമവാക്യങ്ങളിലൂന്നിയ സഖ്യവുമായെത്തിയ കോൺഗ്രസ്സ് മയങ്ങിക്കിടന്നിരുന്ന ആർ.എസ്.എസിന്റെ സംഘടനാശേഷിയെന്ന സിംഹത്തെ വിളിച്ചുണർത്തുക വഴി വിപരീത ഫലമാണോ ക്ഷണിച്ചു വരുത്തിയതെന്ന്, ബിജെപി/ആർ.എസ്.എസ് പ്രവർത്തകരുടെ ശക്തമായ ബൂത്ത് തല പ്രവർത്തനം കണ്ടിട്ട്, സംശയിക്കുന്ന കോൺഗ്രസ്സ് നേതാക്കളുമുണ്ടെന്നതും ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതാണ്.
അന്താരാഷ്ട്ര റേറ്റിങ്ങ് ഏജൻസിയായ മൂഡീസ് നൽകിയ റേറ്റിങ്ങിലുള്ള ഉയർച്ചയും, ഇന്ത്യയുടെ രണ്ടാം പാദ ആഭ്യന്തര ഉത്പാദന ഫലം 5.7% ത്തിൽ നിന്ന് 6.3% ആയി ഉയർന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതി സുശക്തമാണെന്നതിന്റെ തെളിവാണെന്നതും, ഏറ്റവുമൊടുവിലായി ഉത്തർപ്രദേശിൽ നടന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന്റെ ഫലം ഡിസംബർ 1 ന് പുറത്തു വന്നപ്പോൾ അതിൽ ബിജെപി നേടിയ തകർപ്പൻ വിജയവും, അതിൽ അമേത്തിയിലെ തോൽവിയും, കോൺഗ്രസ്സ് ദയനീയമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ബിജെപി ഗുജറാത്തിൽ പ്രചാരണത്തിന്റെ ഭാഗമാക്കുന്നത് കോൺഗ്രസ്സ് സഖ്യത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഗുജറാത്തിലെ മണ്ഡലങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്ത് വോട്ടർമാരുമായി സംസാരിച്ചപ്പോൾ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോർട്ടിനാധാരം. സർവേ ഫലങ്ങൾ പ്രവചിക്കുന്നത് പോലെ തന്നെ വീണ്ടും ബിജെപി അധികാരത്തിൽ വരാനുള്ള ശക്തമായ സാദ്ധ്യതയാണ് ഗുജറാത്തിൽ നിലനിൽക്കുന്നതെന്നാണ് നിഗമനം.