ബലസോർ : ഭാരതത്തിന്റെ അഡ്വാൻസ്ഡ് എയർ ഡിഫൻസ് സൂപ്പർ സോണിക്ക് ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷണം വിജയം.മൂന്നാം തവണയാണ് താഴ്ന്നു പറക്കുന്ന ശത്രു മിസൈലുകളെ അങ്ങോട്ട് ആക്രമിക്കും വിധത്തിലുള്ള മിസൈലുകൾ ഇന്ത്യ പരീക്ഷിക്കുന്നത്.
ഒഡീഷയിലെ ബലസോർ ടെസ്റ്റ് റേഞ്ചിൽ നിന്നായിരുന്നു പരീക്ഷണം. ഇന്ത്യയുടെ തന്നെ പൃഥി മിസൈൽ ചാന്തിപ്പൂരിൽ നിന്ന് വിക്ഷേപിച്ച ശേഷം അതിനെ ആക്രമിച്ച് തകർത്താണ് ഇന്റർസെപ്റ്ററിനെ പരീക്ഷണ വിജയം ഉറപ്പിച്ചത്.
റഡാറുകളുപയോഗിച്ച് സിഗ്നലുകൾ പിടിച്ചെടുത്ത ശേഷം പൃഥ്വിയെ ലക്ഷ്യമാക്കി ബംഗാള്‍ ഉൾക്കടലിലെ വീലർ ദ്വീപിൽ നിന്ന് ഇന്റർസെപ്റ്റർ മിസൈൽ പരീക്ഷിക്കുകയാണ് ചെയ്തത്.
ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരിയിലും മാർച്ചിലും ഇത്തരം പരീക്ഷണങ്ങൾ ഇന്ത്യ നടത്തിയിരുന്നു.
ദിശാനിർണയ സംവിധാനം, ഹൈടെക് കമ്പ്യൂട്ടർ, ഇലക്ട്രോ മെക്കാനിക്കൽ ആക്ടിവേറ്റർ എന്നിവയുപയോഗിച്ചാണ് 7.5 മീറ്റർ നീളമുള്ള മിസൈലിന്റെ പ്രവർത്തനം.
നിലവിൽ മിസൈൽ പ്രതിരോധ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും അംഗമാണ്.ഇന്ത്യയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നതാണെന്ന് ബ്രഹ്മോസിന്റെ പരീക്ഷണ സമയത്ത് തന്നെ പാകിസ്ഥാൻ പ്രസ്താവിച്ചിരുന്നു. ഇപ്പോൾ ഇന്റ്ർസെപറ്റ്റിന്റെ പരീക്ഷണവും ചൈനീസ് മാദ്ധ്യമങ്ങളിലുൾപ്പെടെ വലിയ വാർത്തയായിരുന്നു.
പുതിയ പരീക്ഷണ വിജയം ശത്രുരാജ്യങ്ങളിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കു കൂടുതൽ കരുത്ത് പകരുമെന്നത് തീർച്ചയാണ്.















