മനാമ: ഈ വർഷം അവസാനത്തോടെ ബഹ്റൈനിൽ മൂല്യവർദ്ധിത നികുതി നടപ്പാക്കും. രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കുന്നതിനായി വാറ്റ് ഏർപ്പെടുത്താനുള്ള നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബഹ്റൈൻ ധനകാര്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ പാർലെന്റിന്റെ അനുമതി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എണ്ണവരുമാനം കുറഞ്ഞെങ്കിലും ജനങ്ങൾക്കുള്ള സബ്സിഡി പിൻവലിക്കില്ലെന്നും മന്ത്രി പറഞ്ഞു.
അഞ്ച് ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ എല്ലാ ജി.സി.സി അംഗരാജ്യങ്ങളും തത്വത്തിൽ തീരുമാനിച്ചെങ്കിലും യുഎഇയും സൗദിയും മാത്രമാണ് വാറ്റ് നടപ്പാക്കിയത്. വാറ്റ് വിഷയം ബഹ്റൈൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ഒരു വിഭാഗം ശക്തമായി എതിർത്തിരുന്നു.
വാറ്റ് മൂലം ജീവിതച്ചെലവ് ഉയരുമെന്നും ഇത് ജനജീവിതം ദുസ്സഹമാക്കുമെന്നും വാദമുയർന്നു. എന്നാൽ, ഈ വർഷം അവസാനത്തോടെ രാജ്യത്ത് മൂല്യവർദ്ധിത നികുതി നടപ്പാക്കുമെന്ന് ബഹ്റൈൻ ധനകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ അറിയിച്ചു. മനാമയിൽ ഒരു നിക്ഷേപക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാക്കുന്നതിനായി വാറ്റ് ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. എന്നാൽ വാറ്റ് ഏർപ്പെടുത്തുന്നതിന് മുൻപ് വിഷയം പാർലമെന്റിൽ ചർച്ച ചെയ്യേണ്ടതുണ്ട്. ഉയരുന്ന ജീവിതച്ചെലവ് നേരിടാനുള്ള മാർഗ്ഗം പ്രഖ്യാപിച്ച ശേഷം മാത്രമേ വാറ്റ് നടപ്പാക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം അവസാനത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുമെന്ന് പറഞ്ഞ മന്ത്രി പക്ഷെ, വാറ്റ് നടപ്പാക്കുന്ന കൃത്യമായ തീയതി പ്രഖ്യാപിക്കാൻ തയ്യാറായില്ല.
എണ്ണവരുമാനം കുറഞ്ഞതിനെ തുടർന്ന് വരുമാനസ്രോതസ്സുകൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യമെന്നും, എന്നാൽ ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനവിലയിലും നൽകുന്ന സബ്സിഡികൾ പിൻവലിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.