ദുബായ്: 14 ദിവസമായി ദുബായിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടുനൽകി. തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹമാണ് വിട്ടു നൽകിയത്.
പനി ബാധിച്ചാണ് സുരേഷ് ആശുപത്രിയിൽ ചികിത്സ തേടിയത്. ന്യൂമോണിയ സ്ഥിരീകരിച്ചതിന് പിന്നാലെ തീവ്ര പരിചരണ വിഭാഗത്തിലാക്കി. ദിവസങ്ങളോളം വെന്റിലേറ്ററിൽ തുടർന്ന സുരേഷ് കുമാർ ഏപ്രിൽ 22ന് മരിച്ചു.
ബിൽ തുകയായ നാല് ലക്ഷത്തിലധികം ദിർഹം ആശുപത്രിക്ക് നൽകാൻ ബാക്കി ഉണ്ടായിരുന്നു. ഇതാണ് മൃതദേഹം വിട്ടുനൽകാൻ വൈകിയത്. പണം അടക്കാതെ തന്നെ ആശുപത്രി മൃതദേഹം വിട്ടുനൽകാൻ നടപടി സ്വീകരിക്കുകയായിരുന്നു.
ആശുപത്രി സ്വന്തം ചാരിറ്റി ഫണ്ടിൽ നിന്ന് തുകയെടുത്താണ് സുരേഷ് കുമാറിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം വേഗത്തിലാക്കിയത്. എംബാമിനായി സൗദി ജെർമൻ ആശുപത്രിയിൽ നിന്നും മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.