റിയാദ്: ഖത്തർ ഇപ്പോഴും ഭീകരവാദ ആശയങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സഖ്യരാജ്യങ്ങൾ. സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്റ്റും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ആരോപണം. യുഎൻ മനുഷ്യാവകശ സമിതിയിൽ തങ്ങൾക്കെതിരേ ഖത്തർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രിഹതമാണെന്നും സൗദി സഖ്യം വ്യക്തമാക്കി.
ഖത്തറിനെതിരേ കടുത്ത ആരോപണങ്ങളുമായി സൗദി സഖ്യരാജ്യങ്ങൾ വീണ്ടും രംഗത്ത്. ഭീരകവാദികളെ സഹായിക്കുകയും തീവ്രവാദ ആശയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഖത്തർ നിലപാട് നിർബാധം തുടരുകയാണെന്ന് സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ഈജിപ്റ്റും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
നാല് രാജ്യങ്ങളേയും പ്രതിനിധീകരിച്ച് യുഎന്നിലെ യുഎഇയുടെ സ്ഥിരം പ്രതിനിധിയായ ഒബൈദ് സലിം അൽ സാബിയാണ് പ്രസ്താവന ഇറക്കിയത്. യുഎന്നിലെ മനുഷ്യാവകാശ സമിതിയിൽ ഖത്തർ വിദേശകാര്യമന്ത്രി നടത്തിയ ആരോപങ്ങളുടെ മറുപടിയായാണ് പ്രസ്താവന. അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കാനായി സൗദി സഖ്യവുമായുള്ള തർക്കത്തെ വളച്ചൊടിക്കുകയാണ് ഖത്തർ ചെയ്യുന്നതെന്ന് സലിം അൽ സാബി പറഞ്ഞു. കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബി നടത്തുന്ന മധ്യസ്ഥ ശ്രമത്തിലൂടെ തന്നെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദികളെ സഹായിക്കുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന രാജ്യമായി തുടരണമോ അതോ, അയൽ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തുന്ന നല്ല രാജ്യമായി മാറണമോ എന്ന് ഖത്തർ തീരുമാനിക്കണം. ഭീകര ആശയങ്ങൾ പ്രചരിപ്പിച്ച് വെറുപ്പ് വളർത്തുന്ന ഖത്തറിന്റെ മാദ്ധ്യമനയം അപകടകരമാണ്.
ഖത്തർ അഭയം നൽകുന്ന മുസ്ലീം ബ്രദർഹുഡ് പോലുള്ള സംഘടകളുടെ നേതാക്കളുടെ ചിന്തയും പ്രവർത്തിയും അൽ ഖ്വായിദ പോലുള്ള ഭീകര സംഘങ്ങൾക്ക് ജന്മം നൽകുക മാത്രമാണ് ചെയ്യുന്നതെന്ന് മറക്കരുതെന്നും സലിം അൽ സാബി ഓർമ്മിപ്പിച്ചു.