അബുദാബി : അനുവദനീയമല്ലാത്ത തരത്തിൽ റോഡ് മുറിച്ച് കടക്കുന്നവരെ പിടികൂടാനായി പുതിയ രീതി പിന്തുടർന്ന് അബുദാബി പൊലീസ്.
മഫ്തിയിലുള്ള പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിനായി നിരത്തുകളിൽ സേവനമനുഷ്ടിക്കുന്നത്.
നിയമം ലംഘിച്ച് റോഡ് മുറിച്ച് കടന്നതിന് 2017ൽ അബുദാബിയിൽ പിഴ ലഭിച്ചത് 50,000ൽ അധികം ആളുകൾക്കാണ്.
മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കുന്നവരുടെ എണ്ണത്തിൽ 21 ശതമാനം വർദ്ധനവാണ് 2017 ൽ ഉണ്ടായിട്ടുള്ളത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ റോഡ് മുറിച്ച് കടക്കുന്നവർക്ക് 400 ദിർഹമാണ് പിഴ.
കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള റോഡപകടങ്ങളിൽ മിക്കതിനും കാരണം ഇത്തരത്തിലുള്ള റോഡ് മുറിച്ച് കടക്കലുകളാണ്. 50 ഓളം പേരുടെ ജീവനാണ് ഇത്തരത്തിലുള്ള അപകടം മൂലം റോഡിൽ പൊലിഞ്ഞത്.
2016 ൽ 63 ഓളം ആളുകൾക്ക് ഇത്തരത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. റോഡ് മുറിച്ച് കടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വലിയ തരത്തിലുള്ള അപകടങ്ങളാണ് ക്ഷണിച്ച് വരുത്തുന്നതെന്നും അബുദാബി പോലീസ് ഗതാഗത വകുപ്പ് അറിയിച്ചു.