ചെങ്ങന്നൂർ: മണ്ഡലം പിടിക്കുക എന്ന ഉറച്ച തീരുമാനത്തോടെയാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥി അഡ്വ പി എസ് ശ്രീധരന് പിള്ള ചെങ്ങന്നൂരില്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും, ബൂത്ത് തലം മുതലുള്ള ശക്തമായ പ്രവര്‍ത്തനവും അനുകൂലമാകുമെന്നാണ് എന്‍ഡിഎയുടെയും ശ്രീധരന് പിള്ളയുടെയും ആത്മ വിശ്വാസം.
ജനകീയനും സൗമ്യനുമായ നേതാവ്. പതിറ്റാണ്ടുകള്‍ നീണ്ട പൊതു പ്രവര്‍ത്തന പാരമ്പര്യം, കറപുരളാത്ത രാഷ്ട്രീയ ജീവിതം, മികച്ച എഴുത്തുകാരന്, ഒദ്യോഗിക രാഷ്ട്രീയ തിരക്കുകള്‍ക്ക് ഇടയിലും നൂറ് പുസ്തകങ്ങളുടെ സൃഷ്ടാവ്, ആരെയും ആകര്‍ഷിക്കുന്ന വാഗ്മി അങ്ങനെ അനേകം വിശേഷണങ്ങള്‍ ഉള്ള നേതാവാണ് അഡ്വ പി എസ് ശ്രീധരന് പിള്ള. അദ്ദേഹത്തെ പാര്‍ട്ടിയും മുന്നിണിയും ചെങ്ങന്നൂരില്‍ ഏല്‍പ്പിച്ചിരിക്കുന്നത് ചരിത്രപരമായ ദൗത്യമാണ്. കഴിഞ്ഞ തവണ നാൽപ്പത്തി രണ്ടായിരത്തില്‍ അധികം വോട്ടാണ് മണ്ഡലത്തില്‍ നിന്നും ശ്രീധരന് പിള്ള നേടിയത്. അത് ഈ ഉപതെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിനൊപ്പം വലിയ കരുത്തും സമ്മാനിക്കുന്നു.
കൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും തനിക്കു തുണ ആകുമെന്ന് ശ്രീധരന് പിള്ള കണക്കു കൂട്ടുന്നു. ബൂത്ത് തലം മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് എന്‍ഡിഎ മണ്ഡലത്തില്‍ നടത്തുന്നത്. ചെങ്ങന്നൂരില്‍ നിന്നും എന്‍ഡിഎയുടെ രണ്ടാമത്തെ എംഎല്‍എയെ നിയമസഭയില്‍ എത്തിക്കാന്‍ സാധിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.