ന്യൂഡൽഹി : അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ യുദ്ധസാമഗ്രികളുടെ ഇറക്കുമതി പൂർണമായും നിർത്തലാക്കാൻ നീക്കം . മെയ്‌ക്ക് ഇൻ ഇന്ത്യ നയത്തിന് കീഴിൽ പ്രതിരോധ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയതിനാൽ ഇന്ത്യൻ സൈന്യം വെടിമരുന്ന് ഇറക്കുമതി ബജറ്റിന്റെ 10 ശതമാനത്തിൽ താഴെയായി കുറച്ചതായും പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
“വിവിധ തരത്തിലുള്ള വെടിമരുന്ന് അടക്കം വാങ്ങാൻ ഇന്ത്യൻ സൈന്യത്തിന് ഏകദേശം 20,000 കോടി രൂപ ബജറ്റിലുണ്ട്. ഈ ബജറ്റിന്റെ, ഇറക്കുമതി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഏകദേശം 40 ശതമാനമായിരുന്നു. എന്നാൽ ഇപ്പോൾ തദ്ദേശീയമായ ഉൽപ്പാദനം കാരണം ഇത് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞു, ” പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കൊപ്പം നിരവധി സ്വകാര്യ മേഖലയിലെ തദ്ദേശീയ വ്യവസായങ്ങളുടെ വികസനവും രാജ്യത്തിനകത്ത് വെടിമരുന്ന് ഉൽപ്പാദനം വർദ്ധിപ്പിക്കാൻ സഹായിച്ചു. ഇതുമൂലം സൈന്യത്തിന് പ്രാദേശികമായി വെടിമരുന്ന് ശേഖരിക്കാനും കഴിയും.
ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കുന്നതിനാൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ എല്ലാത്തരം ഇറക്കുമതിയും നിർത്താൻ സൈന്യത്തിന് പദ്ധതിയുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ടാങ്കുകൾ, പീരങ്കികൾ, റോക്കറ്റ് ലോഞ്ചറുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറുകൾ എന്നിവയ്‌ക്ക് വേണ്ടി വൻ തോതിൽ വെടിമരുന്ന് ഇപ്പോൾ സൈന്യം തദ്ദേശീയമായി ശേഖരിക്കുന്നുണ്ട്.















